തിരുവനന്തപുരം: സ്വര്‍ണ കള്ളക്കടത്തില്‍ പ്രതിരോധത്തിലായ മന്ത്രി കെ.ടി. ജലീലിനെ രക്ഷിക്കാന്‍ വര്‍ഗ്ഗീയ വിഷം ചീറ്റി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സര്‍ക്കാരിനെ ഇകഴ്ത്താന്‍വേണ്ടി പുണ്യഗ്രന്ഥമായി വിശ്വാസികള്‍ കരുതുന്ന ഖുറാനെ പോലും രഷ്ട്രീയ കള്ളക്കളിക്ക് പ്രതിപക്ഷം ആയുധമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന പ്രതിപക്ഷ സമരം ഖുറാനെ അപഹസിക്കുന്നതാണെന്നും പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.
ഖുറാന്റെ മറവില്‍ സ്വര്‍ണക്കടത്ത് നടത്തിയെന്ന ആരോപണമാണ് ജലീല്‍ നേരിടുന്നത്. അന്വേഷണവും സമരവും ഖുറാനെതിരായ നീക്കമെന്ന് വരുത്തിത്തീര്‍ക്കാന്‍ തുടക്കം മുതല്‍ സിപിഎം ശ്രമിക്കുന്നുണ്ട്. ജലീല്‍ പലതവണ ഈ രീതിയില്‍ പ്രതികരിച്ചു. കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മതവികാരമുയര്ത്താന് ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറയില്ലാതെ വിഷയത്തെ വര്‍ഗ്ഗീയവത്കരിച്ച് കോടിയേരി ഇറങ്ങിയത്.
‘അവഹേളനം ഖുറാനോടോ’ എന്ന തലക്കെട്ടിലാണ് അദ്ദേഹത്തിന്റെ ലേഖനം. പ്രതിപക്ഷവും മാധ്യമങ്ങളും അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കാനും കലാപമുണ്ടാക്കാനുമുള്ള ശ്രമമാണ് നടത്തുന്നത്. ഇതിന് പിന്നില്‍ വന്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. വിമോചന സമരകാലത്തെക്കാള്‍ വിപുലമായ ശക്തികള്‍ തിരശ്ശീലയ്ക്കുള്ളിലുണ്ട്. സംസ്ഥാനത്ത് തുടര്‍ ഭരണമുണ്ടാകുമെന്ന ആശങ്കയിലാണ് പ്രതിപക്ഷവും ചില മാധ്യമങ്ങളും ഇല്ലാത്ത കഥകള്‍ ഉണ്ടാക്കിയെടുത്ത് ജനങ്ങളെ തെരുവിലേക്കിറക്കുന്നത്.
ഖുറാനെ അവഹേളിക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. കോണ്‍ഗ്രസും മുസ്ലീംലീഗും ഇക്കാര്യത്തില്‍ ഒരേ സമീപനമാണ് സ്വീകരിക്കുന്നത്. യുഡിഎഫ്- ബിജെപി പ്രക്ഷോഭം ഗതികിട്ടാപ്രേതമായി ഒടുങ്ങും. ഖുര്‍ആനെ അപഹസിക്കുന്ന പ്രക്ഷോഭത്തെ എല്‍ഡിഎഫ് എതിര്‍ക്കുന്നത് ഒരു മതഗ്രന്ഥവും അവഹേളിക്കപ്പെടാന്‍ പാടില്ല എന്നതുകൊണ്ടാണ്. ഖുറാനോടും ബൈബിളിനോടും ഭഗവത് ഗീതയോടും കമ്യൂണിസ്റ്റുകാര്‍ക്ക് ഒരേ സമീപനമാണ്.
ഒരുകാരണവശാലും ജലീല്‍ രാജിവെക്കേണ്ട കാര്യമില്ല. വഖഫ് ബോര്‍ഡിന്റെ മന്ത്രിയെന്ന നിലയില്‍ യുഎഇ കോണ്‍സുലേറ്റിന്റെ റമദാന്‍കാല ആചാരത്തിന് അനുകൂലമായി പ്രവര്‍ത്തിച്ചതില്‍ എവിടെയാണ് ക്രിമിനല്‍ കുറ്റം. ഒരു കുറ്റവും ചെയ്യാതിരുന്നിട്ടും ജലീലിനെതിരേ സ്വര്‍ണക്കടത്ത് ആക്ഷേപവുമായി പ്രതിപക്ഷവും ചില മാധ്യമങ്ങളും ഇറങ്ങിയിരിക്കുന്നത് നീചമായ പ്രവൃത്തിയാണ്. യുഡിഎഫ് കണ്‍വീനറും ബിജെപി നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജലീലിനെ കേന്ദ്ര ഏജന്‍സികള്‍ വിളിച്ചുവരുത്തി മൊഴി എടുത്തത്. ഖുറാന് ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ള ഒരു പുസ്തകമാണോ എന്നും ലേഖനത്തില്‍ അദ്ദേഹം ചോദിക്കുന്നു. ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നത് ഒരു ജനാധിപത്യ സമരമല്ല മറിച്ച് സമരാഭാസമാണെന്നും കോടിയേരി ആക്ഷേപിച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ തന്റെ മകന് നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചെങ്കില്‍ ഏത് ശിക്ഷയും നല്കട്ടെയെന്നും കോടിയേരി വ്യക്തമാക്കി. പാര്‍ട്ടി നേതാക്കള്‍ക്കെതിരേ അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന സമീപനം മാധ്യമങ്ങള്‍ നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അധികാരമോഹത്താല്‍ എല്ലാം മറക്കുന്ന അവസ്ഥയിലേക്ക് മുസ്ലിംലീഗ് നേതൃത്വം എത്തിയിരിക്കുകയാണ്. അതിന്റെ പ്രഖ്യാപനമാണ് ബിജെപി ശത്രുവല്ല, സി.പി.ഐ.എമ്മാണ് ശത്രു എന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന. വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി അവിശുദ്ധ സഖ്യമുണ്ടാക്കാന്‍ മുസ്ലിംലീഗ്തന്നെ മുന്നിട്ടിറങ്ങും എന്നതിന്റെ വിളംബരമാണിതെന്നും കോടിയേരി പറഞ്ഞു.
Discussion about this post