കൊച്ചി: സ്ത്രീ പീഢന വിഷയത്തില്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും ഇരട്ടത്താപ്പ് തുറന്നുകാട്ടി അഡ്വ.എം.ജയശങ്കര്‍. ഇപ്പോള്‍ ഹത്രാസില്‍ പോയി ജാഥ നടത്തുന്ന ആളുകളെയൊന്നും ആറന്മുളയില് കോവിഡ് രോഗിയായ പട്ടികജാതി യുവതിയെ ആംബുലന്‍സില്‍വച്ച് പീഡിപ്പിച്ചപ്പോള്‍ കണ്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വാളയാര്‍ കേസ് അട്ടിമറിച്ചത് സിപിഎം മുന്‍ എംപി എം.ബി.രാജേഷും ഭാര്യാ സഹോദരനുമാണെന്നും അദ്ദേഹം തുറന്നടിച്ചു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ പ്രതികരണത്തിലാണ് ജയശങ്കര്‍ നിലപാട് വ്യക്തമാക്കിയത്.
വാളയാറില്‍ രണ്ട് പിഞ്ചു പെണ്‍കുട്ടികള്‍ ക്രൂരമായ പീഡനത്തിന് ഇരയായി. ആദ്യം ഒരാളെ കെട്ടിത്തൂക്കി. പിന്നെ രണ്ടാമത്തെയാളെയും. സോജന് എന്ന നരാധമനായ ഒരു ഡിവൈഎസ്പി കേസ് അന്വേഷിച്ചു. പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് ശാരീരിക ബന്ധമുണ്ടായതെന്നാണ് അയാള്‍ കണ്ടെത്തിയത്. സോജന് സര്‍ക്കാര്‍ ഐപിഎസ് കൊടുക്കാന്‍ പോവുകയാണ്. ശൗര്യചക്ര കൊടുത്താല്‍പ്പോലും അത്ഭുതപ്പെടാനില്ല. നാട് അതാണ്. യുപിയിലല്ല, കേരളത്തില്‍ നടന്ന സംഭവമാണ്.
വാളയാര്‍ കേസ് അട്ടിമറിച്ചത് ആരാണെന്ന് നമുക്കറിയാം. പാലക്കാട്ടെ തോറ്റ എംപിയും ഭാര്യാ സഹോദരനും വഹിച്ച ചരിത്രപരമായ പങ്കിനെക്കുറിച്ച് പറഞ്ഞതിന് ഈ നേതാവ് എനിക്കെതിരെ 25 ലക്ഷം രൂപക്ക് മാനനഷ്ടക്കേസ് കൊടുക്കുമെന്ന് പറഞ്ഞ് ഒരു വക്കീല്‍ നോട്ടീസ് അയച്ചു. മറുപടി അയച്ചില്ല. അര്‍ഹിക്കുന്നില്ല. അദ്ദേഹം ഇതുവരെ കേസ് കൊടുത്തിട്ടില്ല. ആദ്യം മാനം ഉണ്ടെന്ന് തെളിയിക്കണ്ടെ. ഈയിടെയാണ് കോവിഡ് ബാധിച്ച പട്ടികജാതി യുവതിയെ ആംബുലന്‍സില്‍വച്ച് ഡ്രൈവര്‍ പീഡിപ്പിച്ചത്. ഇതുപോലെ വലിയ വികാരപ്രകടനമൊന്നും കണ്ടില്ല. പുലയമഹാ സഭയല്ലാതെ ആരും പ്രതിഷേധം നടത്തിയില്ല. ഇപ്പൊ ഹത്രാസില്‍ പോയി ജാഥ നടത്തുന്ന ആളുകളെയൊന്നും ആറന്മുളയില് കണ്ടില്ല.
കേരളത്തിലും പട്ടികജാതിക്കാര്‍ക്കെതിരെ നിരവധി അതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. വി.എസ്.അച്ചുതാനന്ദന് മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണന് ആഭ്യന്തര മന്ത്രിയും ആയിരിക്കെ പോത്തുകല്ല് പോലീസ് സ്റ്റേഷനിലെ സുകുമാരന്‍ എന്ന എസ്ഐയെ ഡിവൈഎഫ്ഐക്കാര്‍ സ്റ്റേഷനില്‍ കയറി തല്ലുകയും ജാതി പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്തു. സുകുമാരനെക്കൊണ്ട് പരാതി പിന്‍വലിപ്പിച്ചു. തെറ്റിദ്ധാരണയുടെ പുറത്താണ് പരാതി നല്‍കിയതെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം കൊടുപ്പിച്ചു. അന്ന് ആക്രമിച്ച കൂട്ടത്തിലുണ്ടായിരുന്ന ഒരു അക്രമി ഇന്ന് എംഎല്‍എയാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post