ബീജിംഗ്: മതവിശ്വാസം അടിച്ചമര്‍ത്തുന്ന ചൈനയിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ രാജ്യത്ത് പതിനാറായിരത്തോളം മുസ്ലിം പള്ളികള്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്. ഉയിഗുര്‍ മുസ്ലിങ്ങള്‍ ഏറെയുള്ള ഷിന്‍ജിയാങ് പ്രവിശ്യയിലാണ് ഇത്രയേറെ പള്ളികള്‍ നശിപ്പിച്ചതെന്ന് ഓസ്ട്രേലിയന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് പറഞ്ഞു. ഇതിന്റെ ഉപഗ്രഹ ചിത്രങ്ങളും അവര്‍ പുറത്തുവിട്ടു. ഷിന്‍ജിയാങ്ങിലെ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ മത, സാംസ്കാരിക കേന്ദ്രങ്ങള്‍ തകര്‍ത്ത ശേഷം ഇവിടെ തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മിക്കുകയായിരുന്നുവെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. പത്ത് ലക്ഷത്തിലധികം ഉയിഗ്വര്‍ വംശജരും ടര്‍ക്കിഷ് സംസാരിക്കുന്ന മുസ്ലിങ്ങളുമാണ് ഷിന്‍ജിയാങ്ങിലെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലുള്ള ക്യാമ്പുകളില്‍ താമസിച്ചുവരുന്നത്.
പരമ്പരാഗത- മതപരമായ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കുന്നതിനായി ചൈനീസ് അധികൃതര്‍ ഇവരില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. മിനാരങ്ങള്‍ നീക്കിയതിനാല്‍ പല പള്ളികളും പൊളിക്കുന്നതില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. കേടുപാടുകള്‍ സംഭവിച്ചതും കേടായതുമായ 15,500 മുസ്ലിം പള്ളികളാണ് ഷിന്‍ജിയാങ്ങിന് ചുറ്റുമുള്ളതെന്നാണ് ഗവേഷണത്തില്‍ പറയുന്നത്. 1960കളില്‍ സാസ്കാരിക വിപ്ലവം സൃഷ്ടിച്ച ദേശീയ പ്രക്ഷോഭത്തിന് ശേഷം കുറച്ച് ക്ഷേത്രങ്ങള്‍ മാത്രമാണ് തകര്‍ക്കപ്പെട്ടിട്ടുള്ളത്. ഇവിടെയുള്ള ക്രിസ്ത്യന്‍ പള്ളികളോ ബുദ്ധിസ്റ്റ് ക്ഷേത്രങ്ങളോ നശിപ്പിക്കപ്പെട്ടിട്ടില്ല. മുസ്ലിം വിശുദ്ധ കേന്ദ്രങ്ങളില്‍ മൂന്നിലൊന്ന് ശതമാനവും നശിപ്പിക്കപ്പെട്ടു. റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ഓസ്ട്രേലിയന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് അംഗീകാരമില്ലാത്ത സ്ഥാപനമാണെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. ഈ സ്ഥാപനം ചൈനാ വിരുദ്ധ റിപ്പോര്‍ട്ടുകളും ചൈനീസ് വിരുദ്ധ നുണകളും പ്രചരിപ്പിക്കുകയാണ്. മേഖലയില്‍ 24,000 മുസ്ലിം പള്ളികള്‍ സ്ഥിതി ചെയ്യുന്നുണ്ടെന്നും ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍ അവകാശപ്പെട്ടു. ഷിന്‍ജിയാങ്ങില്‍ കൂടുതല്‍ രഹസ്യ തടവറകള്‍ നിര്‍മിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. സാറ്റലൈറ്റ് ചിത്രങ്ങളുടെയും ഔദ്യോഗിക നിര്‍മാണ ടെന്‍ഡര്‍ രേഖകളുടെയും അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തില്‍, 380ല്‍ അധികം തടവറകളാണ് ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ടെത്തിയത്.
പുനര്‍വിദ്യാഭ്യാസ ക്യാംപുകള്‍, കരുതല്‍ തടവറകള്‍, ജയിലുകള്‍ എന്നിവ പുതുതായി നിര്‍മിക്കുകയോ 2017ന് ശേഷം വികസിപ്പിക്കുകയോ ചെയ്തിരിക്കാമെന്നും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 ജൂലൈ വരെ, ഒരു വര്‍ഷത്തിനിടെ 61 കരുതല്‍ തടങ്കല്‍ സ്ഥലങ്ങളില്‍ പുതുതായി നിര്‍മാണ പ്രവര്‍ത്തനങ്ങളോ വികസന പ്രവൃത്തികളോ നടത്തിയിട്ടുണ്ട്. 14 സ്ഥലങ്ങളില്‍ നിലവില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുകയാണെന്നും ഓസ്ട്രേലിയന്‍ വിദഗ്ധന്‍ നാഥാന് റുസര്‍ പറഞ്ഞു. 70 കരുതല്‍ തടങ്കല്‍ പാളയങ്ങളിലെ മതിലുകള്‍ നീക്കം ചെയ്തിട്ടുണ്ട്.
ഉയിഗറുകള്‍, മുസ്ലിം ന്യൂനപക്ഷം തുടങ്ങിയവരെ സ്ഥിരമായി കൂട്ടത്തടങ്കലില് വയ്ക്കാനാണ് ചൈനയുടെ നീക്കമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ‘വൊക്കേഷനല്‍ എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് സെന്ററു’കളില്‍ ജോലി ചെയ്യുന്ന ‘പരിശീലകര്‍’ എല്ലാവരും ബിരുദം നേടിയെന്ന് ചൈനീസ് വാര്‍ത്ത ഏജന്‍സി സിന്‍ഹുവ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ട് ദശലക്ഷത്തോളം ആളുകള്‍ ഇത്തരം സെന്ററുകളിലുണ്ടെന്ന് വിദേശ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത് വ്യാജമാണെന്ന് പ്രാദേശിക സര്‍ക്കാര്‍ ചെയര്മാന് ഷോഹ്രത് സക്കീര്‍ പറഞ്ഞു. ചൈനീസ് ഭരണത്തിനെതിരെ പോരാട്ടം നടത്തിയ ഷിന്‍ജിയാങ് മേഖലയിലെ മുസ്ലിം ന്യൂനപക്ഷങ്ങളെ ക്യാംപുകളില്‍ അടച്ചിട്ടിരിക്കുകയാണ്. ഇവരില്‍ പലരെയും കഴിഞ്ഞ മാസങ്ങളില്‍ വന്ധ്യംകരണത്തിനും ഗര്‍ഭച്ഛിദ്രത്തിനും വിധേയരാക്കിയെന്നും കോവിഡിനെ ചെറുക്കാനുള്ള ചില പരമ്പരാഗത മരുന്നുകള്‍ ഇവരില്‍ പരീക്ഷിച്ചെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Discussion about this post