തിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട് ചാനല്‍ ചര്‍ച്ചയില്‍ സജീവ സാനിധ്യമായ ശ്രീജിത്ത് പണിക്കര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. മാധ്യമങ്ങളില്‍ നിരീക്ഷകരെന്ന ലേബലില്‍ വരുന്ന പലരും കോവിഡുമായി ബന്ധപ്പെട്ട് നടത്തുന്ന അഭിപ്രായങ്ങള്‍ തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുകയാണെന്ന് ശ്രീജിത്തിന്റെ പേര് സൂചിപ്പിക്കാതെ മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വിമര്‍ശിച്ചു. ഈ മേഖലയില്‍ വൈദഗ്ധ്യമില്ലാത്തവര്‍ അശാസ്ത്രീയവും അബദ്ധജടിലവുമായ പ്രസ്താവനകള്‍ നടത്തുന്നത് പ്രതിരോധ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. ഇത്തരം ആളുകള്‍ ധാര്‍മ്മികത മുന്‍നിര്‍ത്തി അവര്‍ക്ക് ഗ്രാഹ്യമില്ലാത്ത കാര്യങ്ങളില്‍ അനാവശ്യമായി ഇടപെട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ഒഴിവാക്കണം. ഇത്തരം വാദങ്ങള്‍ക്ക് ഇടംനല്‍കുന്ന മാധ്യമങ്ങളും ശ്രദ്ധ പുലര്‍ത്തണം. പിണറായി ആവശ്യപ്പെട്ടു.
ഇതിന് മറുപടിയുമായി ശ്രീജിത്ത് പണിക്കരും രംഗത്തെത്തി. നിരീക്ഷകര്‍ പറയുന്നതു തെറ്റാണ് എന്നു പറയുന്നതിനു പകരം അവര്‍ പറഞ്ഞതിലെ തെറ്റ് എന്താണെന്ന് പറയുന്നതായിരുന്നു കൂടുതല്‍ യുക്തം. അങ്ങയെ മാതൃകയാക്കി, ഇന്ദ്രനെയും ചന്ദ്രനെയും ഭയക്കാതെ, തുടര്‍ന്നും ഈ കേന്ദ്രത്തില്‍ നിന്നും നിഷ്പക്ഷ സംപ്രേഷണം തുടരും. അങ്ങ് പറയുന്നത് കേട്ട് ഏതെങ്കിലും ചാനലുകള്‍ വിളിക്കാതെയായാല് അതങ്ങ് പോകട്ടെ എന്നു വെക്കും. എന്നാലും പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങളേക്കാള്‍ കാര്യമായി താങ്കള്‍ നിരീക്ഷകരുടെ വാദങ്ങള്‍ ശ്രദ്ധിക്കുന്നു എന്നതില്‍ സന്തോഷം. സധൈര്യം നാം മുന്നോട്ട് സഖാവേ! ശ്രീജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു.
പൗരത്വ ഭേദഗതി വിഷയം, സ്പ്രിംഗ്ളര്‍ അഴിമതി, സ്വര്‍ണ്ണക്കടത്ത് കേസ് തുടങ്ങി വിവിധ വിഷയങ്ങളില്‍ ശ്രീജിത്ത് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു. സിപിഎമ്മിന്റെ വാദങ്ങളിലെ പൊള്ളത്തരം തുറന്നുകാട്ടുന്ന പ്രകടനമായിരുന്നു ശ്രീജിത്തിന്റേത്. സ്വര്‍ണക്കടത്ത് കേസ് മുതല്‍ സിപിഎം സൈബര്‍ പ്രവര്‍ത്തകര്‍ ശ്രീജിത്തിനെതിരെ പ്രചാരണം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം എം.സ്വരാജുമായി നടന്ന ചര്‍ച്ചയിലും ശ്രീജിത്ത് മുന്നിട്ടുനിന്നിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഇദ്ദേഹത്തിനെതിരെ സിപിഎമ്മുകാര്‍ സൈബര്‍ ആക്രമണവും അഴിച്ചുവിട്ടു. ഇതിന്റെ തുടര്‍ച്ചയായാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ശ്രീജിത്തിനെ വിളിക്കുന്നത് ചാനലുകള്‍ നിര്‍ത്തുന്നതിനാണ് മുഖ്യമന്ത്രി തന്നെ വിഷയം പരാമര്‍ശിച്ചത്.
Discussion about this post