ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന് ബാഗിലും ജാമിയ മിലിയ സര്‍വ്വകലാശാലയിലും നടന്ന സമരത്തില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചത് ദിവസക്കൂലി നല്‍കിയെന്ന് കണ്ടെത്തല്‍. സമരക്കാരുടെ നേതൃത്വത്തില്‍ നടന്ന ഡല്‍ഹി കലാപത്തിന്റെ കുറ്റപത്രത്തിലാണ് ഈ വിവരങ്ങളുള്ളത്. സമരത്തിന് മതേതര മുഖം ലഭിക്കുന്നതിലും മാധ്യമ ശ്രദ്ധക്കും വേണ്ടിയാണ് പണമിറക്കി സ്ത്രീകളെ എത്തിച്ചത്.
പ്രതിഷേധം സംഘടിപ്പിക്കുന്നിന് ഡല്‍ഹി കലാപക്കേസില്‍ പ്രതികളായ അഞ്ച് പേര് 1.61 കോടി രൂപ കൈപറ്റിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഇസ്രത്ത് ജഹാന്, ആക്റ്റിവിസ്റ്റ് ഖാലിദ് സൈഫി, എഎപി നേതാവ് താഹിര്‍ ഹുസൈന്, ജാമിയ അലുമിനി അസോസിയേഷന് പ്രസിഡന്റ് സൈഫാ ഉര് റഹ്മാന്, ജാമിയ വിദ്യാര്‍ഥി മീരാന്‍ ഹൈദര്‍ എന്നിവര്‍ക്കെതിരേയാണ് കുറ്റപത്രത്തില്‍ ആരോപണം. ഈ അഞ്ച് പ്രതികള്‍ക്കും കലാപത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും കുറ്റപത്രം പറയുന്നു.
നേരിട്ടും ബാങ്ക് അക്കൗണ്ടുകള്‍ വഴിയും ഇവര്‍ പണം സ്വരൂപിച്ചു. 2019 ഡിസംബര്‍ 1 മുതല്‍ 2020 ഫെബ്രുവരി 26 വരെയുള്ള കാലയളവില്‍ 1,61,33,703 രൂപ പ്രതികളായ ഇസ്രത്ത് ജഹാന്, ഖാലിദ് സൈഫി, താഹിര്‍ ഹുസൈന്, ഷിഫ-ഉര് റഹ്മാന്, മീരാന്‍ ഹൈദര്‍ എന്നിവര്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെയും പണമായും ലഭിച്ചു. 1.66 കോടി രൂപയില്‍ 1,48,01186 രൂപ പിന്‍വലിക്കുകയും കലാപപ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിക്കുകയും ചെയ്തു. ഓരോരുത്തരും കൈപറ്റിയ തുകയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കുറ്റപത്രത്തിലുണ്ട്.
അലൂമ്നി അസോസിയേഷന് സമരത്തിന് വേണ്ട മൈക്കും പോസ്റ്ററുകളും ബാനറുകളും നല്കി. സ്ത്രീകളെ സമരത്തിന് എത്തിക്കാന്‍ ഇവര്‍ ബസ്സും തയ്യാറാക്കിയിരുന്നു. ജാമിയയുടെ ഏഴാം നമ്പര്‍ ഗേറ്റിന് മുന്നില്‍ നടന്ന സമത്തിന് മാത്രം ഇവര്‍ക്ക് ദിവസേന പതിനായിരത്തോളം രൂപ ചെലവായി.
സാക്ഷിമൊഴികളുടെയും പ്രതികള്‍ തമ്മില്‍ നടത്തിയ വാട്സ് ആപ്പ് ചാറ്റുകളുടെയും അടിസ്ഥാനത്തിലാണ് ഡല്‍ഹി പോലീസ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയതെന്നും കര്‍ക്കര്‍ഡൂമ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വിവരിക്കുന്നു.
സ്ത്രീകളെയും കുട്ടികളെയും പോലീസ് നടപടി തടയാനുള്ള കവചമായും സമരക്കാര്‍ ഉപയോഗിച്ചു. സമരത്തിന് പിന്നാലെ ഫെബ്രുവരിയില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ എണ്‍പതോളം പേരാണ് കൊല്ലപ്പെട്ടത്. ഇതിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് 15 പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
Discussion about this post