പട്ന: കേരളത്തില്‍ രാഷ്ട്രീയ ശത്രുക്കളെപ്പോലെ പെരുമാറുന്ന കോണ്‍ഗ്രസ്സും സിപിഎമ്മും മറ്റ് സംസ്ഥാനങ്ങളില്‍ ഒരുമിച്ച് മത്സരിക്കുന്നത് തുടരുന്നു. ബിഹാറില്‍ ആര്‍ജെഡി നേതൃത്വം നല്കുന്ന പ്രതിപക്ഷ സഖ്യത്തിലാണ് കോണ്‍ഗ്രസ്സും സിപിഎമ്മും. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലുള്ള ലാലു പ്രസാദ് യാദവിന്റെ മകന് തേജസ്വി യാദവാണ് ഇവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. കേരളത്തില്‍ സിപിഎമ്മിന്റെ അഴിമതിക്കെതിരെ കോണ്‍ഗ്രസ് ആരോപണമുന്നയിക്കുമ്പോഴാണ് ബിഹാറില്‍ അഴിമതിയില്‍ ശിക്ഷിക്കപ്പെട്ട ലാലുവിന്റെ പാര്‍ട്ടിയെ ഇരുവരും ഒരുമിച്ച് പിന്തുണക്കുന്നത്.
പ്രതിപക്ഷ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആര്.ജെ.ഡി. നേതാവ് തേജസ്വി യാദവിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. സഖ്യത്തിന്റെ സീറ്റ് വിഭജനവും പൂര്‍ത്തിയായി. ആര്.ജെ.ഡി 144 സീറ്റുകളില്‍ മത്സരിക്കും. കോണ്‍ഗ്രസ് 70, സിപിഐ-എംഎല് 19, സിപിഐ-ആറ്, സിപിഎം-നാല് എന്നിങ്ങനെയാണ് സീറ്റ് വിഭജനം. 243 സീറ്റുകളാണ് ബിഹാറില്‍ ആകെയുള്ളത്. ജെ.എം.എമ്മിനും പുറത്ത് നിന്ന് വരുന്ന മറ്റു കക്ഷികള്‍ക്കും ആര്‍ജെഡിയുടെ 144 സീറ്റുകളില്‍ നിന്ന് നല്‍കാനും ധാരണയായി. ഇടത് പാര്‍ട്ടികള്‍ എല്ലാവരും കൂടി 29 സീറ്റുകളിലാകും മത്സരത്തിനിറങ്ങുക.
സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് തൃപ്തരല്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പത്രസമ്മേളനത്തില്‍ മുതിര്‍ന്ന നേതാക്കളാരും പങ്കെടുത്തില്ല. ബിഹാറിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ശക്തിസിംഗ് ഗോഹില്‍ വെള്ളിയാഴ്ച ഡല്‍ഹിക്ക് മടങ്ങിയിരുന്നു. ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തിയതികളിലാണ് ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ പത്തിനാണ് ഫലപ്രഖ്യാപനം.
Discussion about this post