ന്യൂഡല്‍ഹി: തുര്‍ക്കി ഇന്ത്യയിലെ മുസ്ലിങ്ങളെ തീവ്രവാദവത്കരിക്കുകയും ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതായും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്. പ്രസിഡണ്ട് എര്ദ്ദോഗാനും അദ്ദേഹത്തിന്റെ കുടുംബവുമായും നേരിട്ട് ബന്ധമുള്ള സംഘടനകള്‍ ഇന്ത്യയിലെ മുസ്ലിം സംഘടനകളിലും സമുദായത്തിലും ആഴത്തില്‍ സ്വാധീനം ഉണ്ടാക്കിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പാക്കിസ്ഥാനെപ്പോലെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി തുര്‍ക്കിയും മാറി. ഇത് സംബന്ധിച്ച വിശദമായ വിവരങ്ങള്‍ രഹസ്യാന്വേഷണ സംഘടനകള്‍ സര്‍ക്കാരിന് കൈമാറിയതായി ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈസ് റിപ്പോര്‍ട്ട് ചെയ്തു.
തുര്‍ക്കിയിലെ സര്‍ക്കാര്‍ മാധ്യമങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എന്‍ജിഒകള്‍ എന്നീ മൂന്ന് മേഖലകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത്തരം വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും പാക്ക് ചാര സംഘടനയായ ഐഎസ്ഐയുമായും ബന്ധമുണ്ട്. ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക്, പ്രത്യേകിച്ച് കശ്മീരികള്‍ക്ക് തുര്‍ക്കിയില്‍ പഠിക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആകര്‍ഷകമായ സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്. സര്‍ക്കാര്‍ അനുകൂല എന്‍ജിഒകള്‍ വഴിയാണ് ഇത് നല്‍കുന്നത്. തുര്‍ക്കിയിലെത്തുന്ന വിദ്യാര്‍ത്ഥികളെ പാക്ക് നിഴല്‍ സംഘങ്ങള്‍ ഏറ്റെടുക്കും. പിന്നീട് ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും.
തുര്‍ക്കി യൂത്ത് ഫൗണ്ടേഷന്, പ്രസിഡന്‍സി ഓഫ് തുര്‍ക്ക്സ് അബ്രോഡ് ആന്റ് റിലേറ്റഡ് കമ്യൂണിറ്റീസ്, തുര്‍ക്കിഷ് എയര്‍ലൈന്‍സ്, തുര്ക്കിസ്റ്റ് കോ ഓപ്പറേഷന് ആന്റ് കോര്‍ഡിനേഷന്‍ ഏജന്‍സി എന്നിവയാണ് പ്രധാന സംഘടനകള്‍. തുര്‍ക്കി യൂത്ത് ഫൗണ്ടേഷന് എര്‍ദ്ദോഗാന്റെ മകന് ബിലാലിന്റെ നേതൃത്വത്തിലുള്ളതാണ്. മറ്റുള്ളവയും എര്ദ്ദോഗാനുമായി ബന്ധം പുലര്‍ത്തുന്നുണ്ട്. ഇന്ത്യയിലെ മുസ്ലിം സംഘടനകളുമായി ആഴത്തിലുള്ള ബന്ധം ഇവര്‍ ഉണ്ടാക്കിയിട്ടുണ്ട്. ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ സ്റ്റുഡന്റ് ഇസ്ലാമിക് ഓര്‍ഗനൈസേഷനുമായും ബന്ധമുള്ളതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. എന്നാല്‍ എസ്ഐഒ ഇത് നിഷേധിച്ചു.
ഡല്‍ഹിയിലെ തുര്‍ക്കിഷ് എംബസ്സി ഇന്ത്യന്‍ എന്‍ജിഒകളുമായി സഖ്യമുണ്ടാക്കി പ്രവര്‍ത്തിക്കുകയാണ്. തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കുന്ന എന്‍ജിഒകള്‍ക്ക് തുര്‍ക്കിയിലേക്ക് വിനോദയാത്രകള്‍ നല്കുന്നു. ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കാനും പ്രചാരണം നടത്താനും വലിയ വാഗ്ദാനങ്ങളാണുള്ളത്.
ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്കുന്ന 370ാം വകുപ്പ് റദ്ദാക്കിയതിന്റെ വാര്‍ഷികത്തില്‍ ഇന്ത്യക്കെതിരെ തുര്‍ക്കി രംഗത്തുവന്നിരുന്നു. മേഖലയിലെ സമാധാനത്തിനും സ്ഥിരതക്കും വഴിവെക്കുന്നതല്ല നടപടിയെന്നും ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ചകള്‍ തുടരണമെന്നും തുര്‍ക്കി ആവശ്യപ്പെട്ടു. തുര്‍ക്കിക്ക് പുറമെ ചൈന മാത്രമാണ് ഇന്ത്യയുടെ തീരുമാനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ പ്രതികരണം നടത്തിയത്. രണ്ട് രാജ്യങ്ങളും പാക്കിസ്ഥാന് അനുകൂല നിലപാടുള്ളവരും. ഇന്ത്യന്‍ പ്രദേശങ്ങള്‍ തങ്ങളുടേതായി ചിത്രീകരിച്ച് പാക്കിസ്ഥാന് പുറത്തിറക്കിയ പുതിയ ഭൂപടം സംബന്ധിച്ച് തുര്‍ക്കി മൗനം പാലിക്കുകയും ചെയ്തു.
Discussion about this post