കൊച്ചി: സ്വര്‍ണ്ണക്കടത്തില്‍ പ്രതിരോധത്തിലായ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും രക്ഷിച്ചെടുക്കാന്‍ വ്യാജ പ്രചാരണവുമായി ധനമന്ത്രി തോമസ് ഐസക്കും സിപിഎം മാധ്യമ പ്രവര്‍ത്തകരും. കസ്റ്റംസ് പിടിച്ചെടുത്ത സ്വര്‍ണ്ണമടങ്ങിയ ബാഗ് വിട്ടുനല്‍കുന്നതിനായി ബിഎംഎസ് നേതാവായ ഹരിരാജ് ഇടപെട്ടുവെന്നായിരുന്നു വാര്‍ത്ത. സിപിഎം ചാനലായ കൈരളി പീപ്പിളാണ് ആദ്യം വ്യാജവാര്‍ത്ത നല്‍കിയത്. പിന്നീട് 24 ന്യൂസ്, ന്യൂസ് 18 എന്നിവരുള്‍പ്പെടെ ഏറ്റുപിടിച്ചു. ധനമന്ത്രി തോമസ് ഐസക്കും ഇതേ ആരോപണവുമായി ഫേസ്ബുക്കില്‍ രംഗത്തെത്തി. ഹരിരാജിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. കസ്റ്റംസ് ഏജന്റ്സ് ഏസോസിയേഷന്‍ നേതാവാണ് ഹരിരാജ്. ബിഎംഎസ്സുമായി ബന്ധമില്ലാത്ത സംഘടനയാണിത്. ഹരിരാജിനും ബിഎംഎസ്സുമായി ബന്ധമില്ല.
കേസില്‍ ബി.എം.എസ്സിനോ, ബന്ധപ്പെട്ട ഏതെങ്കിലും യൂണിയനോ പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമില്ലെന്നും വ്യാജ പ്രചാരണത്തിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന് വ്യക്തമാക്കി. ഇതോടെ 24 ന്യൂസും ന്യൂസ് 18ഉം വാര്‍ത്ത തിരുത്തി. എന്നാല്‍ കൈരളിയും തോമസ് ഐസക്കും ഇപ്പോഴും വ്യാജപ്രചാരണം തുടരുകയാണ്.
ബി.എം.എസ്സ് സംസ്ഥാന പ്രസിഡന്റ് കെ.കെ വിജയകുമാറിന്റെ പ്രസ്താവന
കേരളത്തില്‍ നടന്ന വമ്പന്‍ സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട് സ്വാഭാവികമായും മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഇന്നലെ (8. 7.2020) മുതല്‍ ചില മാധ്യമങ്ങളില്‍ ബി.എം.എസ്സിനെ ചര്‍ച്ചകളിലേയ്ക്ക് വലിച്ചിഴക്കാന്‍ തുടങ്ങി. തടഞ്ഞുവെച്ചിരിക്കുന്ന പാഴ്സല്‍ ഉടനടി വിട്ടു നല്‍കണമെന്ന് കസ്റ്റംസിനോട് ഒരു ഉന്നത ട്രേഡ് യൂണിയന് നേതാവ് ആവശ്യപ്പെട്ടു എന്നായിരുന്നു വാര്‍ത്ത. ചില ചാനലുകളില്‍ അത് ബി.എം.എസ്സ് നേതാവാണെന്നും വന്നു. ഇന്നും ( 9.7.20) ഈ ദിശയില്‍ ചര്‍ച്ചകള്‍ സജീവമാണ്. വാസ്തവത്തില്‍ വാര്‍ത്ത കണ്ടപ്പോള്‍ അമ്പരപ്പും ആശ്ചര്യവുമുണ്ടായി. ബി.എം.എസ്സിന്റെ ഒരു പ്രവര്‍ത്തകനും ഇതുമായി ബന്ധമില്ലായെന്നറിയാന് വാസ്തവത്തില്‍ ഒരു അന്വേഷണത്തിന്റെ പോലും ആവശ്യമില്ല. കാരണം നാം സ്വീകരിച്ചിരിക്കുന്ന പ്രവര്‍ത്തന ശൈലി വാര്‍ത്തകളില്‍ പറയുന്നതു പോലെയല്ലല്ലോ. എന്നിട്ടും നാമിക്കാര്യം ജില്ലാ സെക്രട്ടറിമാര്‍ മുഖാന്തിരം അന്വേഷിച്ചു. ബി.എം.എസ്സിന്റെ പേരില്‍ നടക്കുന്ന തീര്‍ത്തും ചെറിയ കാര്യങ്ങള്‍ പോലും ജില്ലാ സംവിധാനത്തിന്റെ സ്കാനറിന് കീഴില്‍ വരുമല്ലോ. നമ്മുടെ കൂടുതല്‍ ഉത്തരവാദിത്വം വഹിക്കുന്നതോ കുറഞ്ഞ ഉത്തരവാദിത്ത്വം വഹിക്കുന്നതുമായ പ്രവര്‍ത്തകനോ ഏതെങ്കിലും സാധാരണ പ്രവര്‍ത്തകനോ പ്രത്യക്ഷമായോ പരോക്ഷമായോ ഈ സംഭവങ്ങളുമായി ബന്ധമില്ലായെന്ന് നമുക്ക് തീര്‍ത്തും ബോധ്യമായി. വസ്തു സ്ഥിതികള്‍ അന്വേഷിക്കാതെ ബി.എം.എസ്സിനെ അപകീര്ത്തിപെടുത്താന് ശ്രമിച്ച മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.
Discussion about this post