ന്യൂൽഹി : തെരഞ്ഞെടുത്ത ജനപ്രതിനിധികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്മേൽ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ വിസമ്മതിച്ച് സുപ്രീംകോടതി. ആർട്ടിക്കിൾ 19(1)(എ) പ്രകാരം പൗരന്മാരെപ്പോലെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം അവർക്കും ഉണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി . കൂടാതെ, ആർട്ടിക്കിൾ 19(2) പ്രകാരം അഭിപ്രായ സ്വാതന്ത്ര്യത്തിന് ഇതിനകം നിയന്ത്രണങ്ങളുമുണ്ട്.
സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റേതാണ് നിർണ്ണായകമായ ഈ തീരുമാനം. ജസ്റ്റിസുമാരായ അബ്ദുൾ നസീർ, ബിആർ ഗവായ്, എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യം, ബിവി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇതിൽ ജസ്റ്റിസ് നാഗരത്നയുടെ കാഴ്ചപ്പാട് മാത്രമാണ് മറ്റ് ജഡ്ജിമാരുടേതിൽ നിന്ന് വ്യത്യസ്തമായത്.
2016ൽ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ കൗമാരക്കാരിയായ പെൺകുട്ടിയും അമ്മയും കൂട്ടമാനഭംഗത്തിനിരയായിരുന്നു. അന്ന് സമാജ്വാദി സർക്കാരിൽ മന്ത്രിയായിരുന്ന അസം ഖാൻ ഈ ബലാത്സംഗത്തെ ‘രാഷ്ട്രീയ ഗൂഢാലോചന’ എന്നാണ് വിശേഷിപ്പിച്ചത്. തുടർന്ന്, അസം ഖാന്റെ പ്രസ്താവനയ്ക്കെതിരെ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പിതാവ് ഹർജി നൽകി.
പിന്നാലെ, തന്റെ പ്രസ്താവനയിൽ അസം ഖാൻ ക്ഷമാപണം നടത്തി. എങ്കിലും, കേസിൽ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിക്കുകയായിരുന്നു. ഇതിലാണ് കോടതിയുടെ പരാമർശം. കൂട്ടുത്തരവാദിത്തം എന്ന തത്വമനുസരിച്ച് മന്ത്രിയുടെ പ്രസ്താവനയ്ക്ക് സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് ഭൂരിപക്ഷ ബെഞ്ച് പറഞ്ഞു .
ആർട്ടിക്കിൾ 19(2) പ്രകാരം അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാകില്ലെന്നായിരുന്നു ജസ്റ്റിസ് നാഗരത്നയുടെയും നിലപാട്. എന്നാൽ, ഒരു മന്ത്രി ഔദ്യോഗിക പദവിയിൽ അനിയന്ത്രിതമായ പ്രസ്താവന നടത്തിയാൽ അതിന്റെ ഉത്തരവാദിത്തം സർക്കാരിനായിരിക്കുമെന്നും നാഗരത്ന പറഞ്ഞു.
മന്ത്രിമാരുടെ പ്രസ്താവനകൾ സർക്കാർ നിലപാടുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ അത് വ്യക്തിപരമായ പരാമർശമായി കണക്കാക്കുമെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു. വിവാദ പ്രസ്താവനകളുടെ വർദ്ധിച്ചുവരുന്ന കേസുകളിൽ ഉത്കണ്ഠയും നാഗരത്ന പ്രകടിപ്പിച്ചു.
പൊതു സ്ഥാനങ്ങൾ വഹിക്കുന്ന ആളുകളുടെ വിദ്വേഷ പ്രസംഗമോ സംസാരമോ മൂലം ആർക്കെങ്കിലും വിഷമം തോന്നിയാൽ കോടതിയെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനികൾക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ബെഞ്ച് വിസമ്മതിച്ചു.എന്നാൽ ഇത് പാർലമെന്റിന് പരിഗണിക്കാമെന്നും കോടതി പറഞ്ഞു.
Discussion about this post