ബെംഗളൂരു ; എയർ ഇന്ത്യ വിമാനത്തിൽ യുവതിയുടെ ദേഹത്ത് മൂത്രമൊഴിച്ച യുവാവ് അറസ്റ്റിൽ. പ്രതി ശങ്കർ മിശ്രയെ ബംഗളൂരുവിൽ നിന്നാണ് പിടികൂടിയത് . ശങ്കര്‍ മിശ്ര ബെംഗളൂരുവിലാണെന്ന വിവരത്തെത്തുടര്‍ന്ന് ഒരുസംഘത്തെ ഡല്‍ഹി പോലീസ് കര്‍ണാടകയിലേക്ക് അയച്ചിരുന്നു.
ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നെങ്കിലും സാമൂഹിക മാധ്യമങ്ങള്‍ വഴി ഇയാള്‍ സുഹൃത്തുകളുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഇത് നിരീക്ഷിച്ചതില്‍ നിന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ശങ്കര്‍ മിശ്ര പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനം ഇയാളെ പുറത്താക്കിയിരുന്നു. ബഹുരാഷ്ട്ര ധനകാര്യസേവനദാതാക്കളായ വെല്‍സ് ഫാര്‍ഗോയാണ് ഇയാളെ ഇന്ത്യയിലെ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കിയത്.
ശങ്കർ മിശ്രയുടെ പിതാവ് ശ്യാം മിശ്രയ്ക്കും പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. തന്റെ മകനെതിരായ ആരോപണങ്ങൾ തെറ്റാണെന്നാണ് ശ്യാം മിശ്ര പറയുന്നത്. യുവതി തങ്ങളോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു, ഞങ്ങൾ അവർക്ക് നഷ്ടപരിഹാരം നൽകി. പിന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ആ സ്ത്രീയുടെ ആവശ്യം മറ്റെന്തോ ആയിരിക്കാം, അത് നിറവേറ്റാൻ കഴിഞ്ഞില്ല, അതുകൊണ്ടായിരിക്കാം അവർ അസ്വസ്ഥയായത്. ബ്ലാക്ക്മെയിൽ ചെയ്യാനായി ഇത് ചെയ്തതാകാനാണ് സാധ്യതയെന്ന് ശ്യാം മിശ്ര പറഞ്ഞു.
മകൻ ക്ഷീണിതനാണെന്നും ശ്യാം മിശ്ര പറഞ്ഞു. രണ്ടു ദിവസം ഉറങ്ങിയിട്ടില്ല. വിമാനത്തിൽ വെച്ച് ഒരു ഡ്രിങ്ക് കൊടുത്തു, അത് കുടിച്ച ശേഷം ശങ്കർ ഉറങ്ങിപ്പോയി. ഉറക്കമുണർന്നപ്പോൾ എയർലൈൻ ജീവനക്കാർ ഇയാളെ ചോദ്യം ചെയ്തു. എന്റെ മകൻ സംസ്കാരമുള്ളവനാണ്, അയാൾക്ക് അത്തരമൊരു കാര്യം ചെയ്യാൻ കഴിയില്ല.- ശ്യം മിശ്ര പറഞ്ഞു .അതേസമയം, എയർ ഇന്ത്യ ജീവനക്കാർക്ക് പോലീസ് വീണ്ടും സമൻസ് അയച്ചിട്ടുണ്ട്. നേരത്തെ, ഡൽഹി പോലീസ് വിമാന ജീവനക്കാർക്ക് നോട്ടീസ് അയച്ചിരുന്നുവെങ്കിലും വിമാന ജീവനക്കാർ ഹാജരായിരുന്നില്ല.
നവംബർ 26 ന് വിമാനത്തിൽ നടന്ന സംഭവത്തിന് സാക്ഷിയായ ഡോ. സൗഗത ഭട്ടാചാര്യയും ശങ്കർ മിശ്രയ്ക്കെതിരെ രംഗത്തെത്തി. അന്ന് ശങ്കർ മിശ്ര അമിതമായി മദ്യപിച്ചിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഇതുകൂടാതെ എയർ ഇന്ത്യ ജീവനക്കാർ ഈ വിഷയത്തിൽ കടുത്ത അനാസ്ഥയാണ് കാണിച്ചത്. അവർ വിഷയം ഗൗരവമായി എടുത്തില്ല, സ്ത്രീക്ക് അർഹമായ അടിയന്തര സഹായം നൽകിയില്ലെന്നും സൗഗത ആരോപിച്ചു.
Discussion about this post