ബംഗളൂരു: കൗമാരക്കാർ വീട് വിട്ടിറങ്ങുന്നതും ,ജീവനൊടുക്കുന്നതും കൂടി വരുന്ന കാലഘട്ടമാണിത്. വീട് വിട്ടിറങ്ങി മാൾ കാണാൻ വന്ന പെൺകുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിച്ച ഓട്ടോ ഡ്രൈവറാണ് ഇപ്പോൾ കയ്യടി നേടുന്നത്.
ബംഗളൂരുവിലെ അന്നപൂർണേശ്വരി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ബെംഗളൂരു വിജയനഗറിലെ ഒരു സ്വകാര്യ സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന 14 വയസ്സുകാരിയാണ് സ്കൂളിലേക്കെന്ന വ്യാജേന വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ ക്ലാസ് ഒഴിവാക്കി പെൺകുട്ടി സുഹൃത്തുക്കളോടൊപ്പം അടുത്തുള്ള മാളിലേക്കാണ് പോയത്.
വിവരം സ്കൂൾ മാനേജ്മെന്റ് അറിയുകയും പെൺകുട്ടിയുടെ മാതാപിതാക്കളെ വിളിച്ച് അറിയിക്കുകയും ചെയ്തു. തുടർന്ന് മാതാപിതാക്കളും മകളെ ഉപദേശിച്ചു. ഇതോടെ പെൺകുട്ടി അന്നു വൈകിട്ട് ആരും അറിയാതെ വീട് വിട്ടിറങ്ങുകയായിരുന്നു. പരിഭ്രാന്തരായ മാതാപിതാക്കൾ അന്നപൂർണേശ്വരി നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസുകാർ ഉടനടി ഉണർന്ന് പ്രവർത്തിക്കുകയും പെൺകുട്ടിയെ കണ്ടെത്താൻ ഫോട്ടോകൾ മറ്റ് സ്റ്റേഷനുകളിലേക്ക് അയയ്ക്കുകയും ചെയ്തു.
അതേ ദിവസം വൈകുന്നേരം ഗോർഗുണ്ടെപാളയ ബസ് സ്റ്റാൻഡിൽ ഒറ്റയ്ക്ക് നിൽക്കുന്ന പെൺകുട്ടി സ്ഥലത്തെ ഒരു ഓട്ടോ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടു. പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ, പരസ്പര വിരുഹമായ മറുപടികളാണ് നൽകിയത്. തുടർന്ന് ഡ്രൈവർ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. വിവരമറിഞ്ഞ് അന്നപൂർണേശ്വരി നഗർ പോലീസ് ഉടൻ സ്ഥലത്തെത്തി പെൺകുട്ടിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഓട്ടോ ഡ്രൈവറുടെ ഇടപെടൽ കൊണ്ട് മാത്രമാണ് മകളെ തിരികെ കിട്ടിയതെന്നാണ് മാതാപിതാക്കൾ പറഞ്ഞത് . ഓട്ടോ ഡ്രൈവറെ ആദരിക്കുമെന്ന് പോലീസ് പറഞ്ഞു.
Discussion about this post