ജോഷിമഠ് : ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ജോഷിമഠ് ഹിൽ സ്റ്റേഷനിൽ മണ്ണിടിച്ചിലിനെ തുടർന്ന് തകർന്ന കെട്ടിടങ്ങൾ പൊളിക്കാനുള്ള നടപടികൾ ആരംഭിച്ചു. സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സിൽ നിന്നുള്ള സംഘമാണ് കെട്ടിടങ്ങൾ പൊളിക്കുന്നത്.
ഏറ്റവുമധികം നാശനഷ്ടമുണ്ടായ രണ്ട് ഹോട്ടൽ കെട്ടിടങ്ങൾ മുൻഗണനാക്രമത്തിൽ പൊളിച്ചുനീക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എസ്ഡിആർഎഫിന്റെ എട്ട് ടീമുകളെ ജോഷിമഠ് ടൗണിൽ വിന്യസിച്ചിട്ടുണ്ട്. ടീമുകൾ തകർന്ന കെട്ടിടങ്ങളുടെ സ്ഥലപരിശോധനയും നടത്തിവരുന്നുണ്ട്.
ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി എസ്എസ് സന്ധുവിന്റെ നിർദേശപ്രകാരമാണ് തകർന്ന കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നത്. സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (സിബിആർഐ) ശാസ്ത്രജ്ഞർ തകർന്ന സ്ഥലങ്ങളിൽ പരിശോധന നടത്തിവരികയാണ്. മലരി ഇൻ, മൗണ്ട് വ്യൂ ഹോട്ടലുകളിൽ സിബിആർഐയിലെ ശാസ്ത്രജ്ഞർ പരിശോധന നടത്തി.
ജോഷിമഠ് ടൗണിലെ ഈ രണ്ട് ഹോട്ടലുകൾക്കും ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നും അതിനാൽ മുൻഗണനാടിസ്ഥാനത്തിൽ ഇവ നീക്കം ചെയ്യുന്നുണ്ടെന്നും പൊളിക്കുന്നതിന് അറുപത് തൊഴിലാളികളെ വിന്യസിച്ചിട്ടുണ്ടെന്നും സംസ്ഥാന ദുരന്തനിവാരണ സെക്രട്ടറി ഡോ.രഞ്ജിത് സിൻഹ പറഞ്ഞു.
കൂടാതെ, രണ്ട് ജെസിബികൾ, രണ്ട് ട്രക്കുകൾ, ഒരു കൂറ്റൻ ക്രെയിൻ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. റൂർക്കിയിലെ സിബിആർഐയിലെ ശാസ്ത്രജ്ഞരും എസ്ഡിആർഎഫ് ഉദ്യോഗസ്ഥരും ഹോട്ടൽ കെട്ടിടങ്ങൾ പൊളിക്കുന്നതിന് മേൽനോട്ടം വഹിക്കുന്നു. ഹോട്ടൽ മലരിയാണ് ആദ്യം നീക്കുകയെന്ന് എസ്ഡിആർഎഫ് കമാൻഡന്റ് മണികാന്ത് മിശ്ര പറഞ്ഞു.
Discussion about this post