ഗാന്ധിനഗർ : ഭാര്യയെയും മകളെയും കൊലപ്പെടുത്തി 21 കഷ്ണങ്ങളാക്കി കിണറ്റിൽ തള്ളിയ കേസിൽ ഗുജറാത്ത് സ്റ്റേറ്റ് റിസർവ് പോലീസ് ഫോഴ്സ് മുൻ ഉദ്യോഗസ്ഥന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. അരവിന്ദ് മർതാഭായ് ദാമോറിനെയാണ് കോടതി ശിക്ഷിച്ചത് .10 വർഷം മുൻപാണ് ഹസുമതി, അഞ്ച് വയസ്സുള്ള മകൾ എന്നിവരെ അരവിന്ദ് കൊലപ്പെടുത്തിയത്. ഭിലോദ താലൂക്കിലെ വാങ്കനേർ സ്വദേശിയാണ് അരവിന്ദ് മർതാഭായ് .
ഗാന്ധിനഗറിലും ദാമോറിലും സ്റ്റേറ്റ് റിസർവ് ഫോഴ്സിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. നേരത്തേ വിവാഹിതനായിരുന്ന അരവിന്ദ് ഹസുമതി എന്ന സ്ത്രീയെ വീണ്ടും പ്രണയിച്ചു രണ്ടാം വിവാഹം കഴിക്കുകയായിരുന്നു. ഗാന്ധിനഗർ എസ്ആർപിയിൽ ഡ്യൂട്ടിയിലായിരുന്ന അരവിന്ദ് രണ്ട് ഭാര്യമാർക്കൊപ്പം സർക്കാർ ക്വാർട്ടേഴ്സിലാണ് താമസിച്ചിരുന്നത്. പിന്നീട് തന്റെ ആദ്യ ഭാര്യയെ വാങ്കനേറിലെ ഛപ്ര ഗ്രാമത്തിലേക്ക് അയച്ചു.
രണ്ടാം ഭാര്യയോടൊപ്പം സർക്കാർ ക്വാർട്ടേഴ്സിൽ താമസിക്കുമ്പോഴാണ് സംഭവം. ആദ്യഭാര്യയിലെ മകന്റെ കല്യാണത്തിന് പോകണമെന്ന് അരവിന്ദ് പറഞ്ഞതോടെയാണ് ഇരുവരും തമ്മിൽ വാക്കേറ്റം തുടങ്ങിയത്. വഴക്കിനു പിന്നാലെ ഹസുമതിയെയും, അഞ്ച് വയസ്സുള്ള മകളെയും അരവിന്ദ് കൊലപ്പെടുത്തുകയായിരുന്നു . പിന്നീട് തെളിവുകൾ മറയ്ക്കാൻ രണ്ട് മൃതദേഹങ്ങളും 21 കഷ്ണങ്ങളാക്കി സ്വന്തം നാട്ടിലെത്തിച്ചു. അതിനു ശേഷം മറ്റൊരാളുടെ സഹായത്തോടെ മൃതദേഹം വീപ്പയിൽ നിറച്ച് കിണറ്റിലേക്കെറിഞ്ഞു.
തന്റെ കിണറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിനെക്കുറിച്ച് സ്ഥലത്തെ കർഷകനാണ് ഭിലോദ പോലീസിനെ അറിയിച്ചത്. പരിശോധനയിൽ സ്ത്രീയുടെയും കുട്ടിയുടെയും ഛിന്നഭിന്നമായ മൃതദേഹങ്ങൾ കണ്ടെത്തി. സ്ത്രീയുടെ കൈയിൽ എച്ച്ബി എന്ന് എഴുതിയ ടാറ്റൂ കണ്ടെത്തി.ഇതിന്റെ അടിസ്ഥാനത്തിലാണ് മരിച്ച സ്ത്രീയെയും മകളെയും പൊലീസ് തിരിച്ചറിഞ്ഞത്.
കേസുമായി ബന്ധപ്പെട്ട് ഭർത്താവ് അരവിന്ദും ഇയാളെ സഹായിച്ച പ്രതികളും അറസ്റ്റിലായി. തുടർന്ന് കേസ് അന്വേഷിച്ച പൊലീസ് പ്രാദേശിക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ആരവല്ലി സെഷൻസ് കോടതി വാദം കേൾക്കുകയും പ്രതികൾ കുറ്റക്കാരനാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കൊലപാതകം നടന്ന് പത്തുവർഷത്തിനുശേഷമാണ് പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിത്.
Discussion about this post