കൊച്ചി ; കളമശേരിയിൽ വൻ ഇറച്ചിവേട്ട . 500 കിലോ പഴകിയ ഇറച്ചിയാണ് പിടികൂടിയത് . നഗരത്തിലെ ചെറുകിട ഹോട്ടലുകൾക്കും , തട്ടുകടകൾക്കും ഷവർമ , അൽഫാം എന്നിവ ഉണ്ടാക്കാനായി വില കുറച്ച് മാംസം വിതരണം ചെയ്യുന്ന കേന്ദ്രത്തിലായിരുന്നു റെയ്ഡ്. കൈപ്പടമുകളിൽ ഒരു പുരയിടത്തിലാണ് വൃത്തിഹീനമായ സാഹചര്യത്തിൽ ഫ്രീസറുകളിൽ മാംസം സൂക്ഷിച്ചിരുന്നത്.
പാലക്കാട് മണ്ണാർകാട് ഒതുക്കുംപുറത്തു ജുനൈസിന്റെ ഉടമസ്ഥതയുള്ളതാണ് സ്ഥാപനം. കെട്ടിടത്തിനു പുറത്തു തെങ്ങിൻ ചുവട്ടിൽ വരെ ഫ്രീസുറുകൾ വച്ചാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇവിടെനിന്നു മലിനമായ വെള്ളം പുറത്തേക്ക് ഒഴുകുകയും രൂക്ഷ ഗന്ധം ഉയരുകയും ചെയ്തതോടെ നാട്ടുകാർ നഗരസഭയിലെ ഭക്ഷ്യസുരക്ഷാ വിഭാഗത്തെ അറിയിക്കുകയായിരുന്നു. പരിശോധനയിൽ 500 കിലോയിലേറെ മാംസം അഴുകിയ നിലയിൽ കണ്ടെത്തി. 150 കിലോ പഴകിയ എണ്ണയും കണ്ടെത്തി.
ഷവർമയും മറ്റും ഉണ്ടാക്കുന്ന ഉപകരണങ്ങളും ഇവിടെനിന്നു പിടിച്ചെടുത്തിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽനിന്നു കോഴി ഫാമുകളിലെ ചത്ത കോഴിയെ ശേഖരിച്ചു മാംസം തയാറാക്കി ട്രെയിൻ വഴി എത്തിച്ചു സൂക്ഷിച്ചിരുന്ന കേന്ദ്രമാണ് ഇതെന്നും റിപ്പോർട്ടുകളുണ്ട്. വളരെ കുറഞ്ഞ വിലയ്ക്കാണ് ഇവിടെനിന്നു ഷവർമയ്ക്കായും മറ്റും കടകളിലേക്ക് ഇറച്ചി വിതരണം ചെയ്തിരുന്നത്.
Discussion about this post