ന്യൂഡൽഹി: ഡൽഹിയിലെ മായാപുരിയിൽ മോഷണസംഘത്തിന്റെ കുത്തേറ്റ് മരിച്ച ഡൽഹി പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശംഭു ദയാലിന്റെ കുടുംബത്തിന് സർക്കാർ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. ജനങ്ങളെ സേവിച്ച എഎസ്ഐ ശംഭു ദയാൽ സ്വന്തം ജീവന് വേണ്ടിയല്ല രക്തസാക്ഷിത്വം വരിച്ചത്. ഞങ്ങൾക്ക് അദ്ദേഹത്തിൽ അഭിമാനമുണ്ട്. അദ്ദേഹത്തിന്റെ ജീവന് വില മതിക്കാനാകില്ല. ഇപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിന് ഞങ്ങൾ ഒരു കോടി രൂപ ധനസഹായം നൽകും, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു.
പടിഞ്ഞാറൻ ദില്ലിയിലെ മായാപുരിയിലെ ചേരിയിൽ നിന്നുള്ള അനീഷ് തന്റെ ഭർത്താവിന്റെ ഫോൺ മോഷ്ടിക്കുകയും തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഒരു സ്ത്രീ പൊലീസിൽ പരാതി നൽകിയിരുന്നു. കോൺസ്റ്റബിൾ ശംഭു ദയാൽ സ്ഥലത്തെത്തിയപ്പോൾ യുവതി അനീഷ് രാജിനെ ചൂണ്ടിക്കാണിച്ചു. ഇയാളിൽ നിന്ന് മോഷ്ടിച്ചെന്ന് പരാതി നൽകിയ ഫോൺ കണ്ടെടുത്തു.
ഇയാളുമായി സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് എ എസ് ഐക്ക് കുത്തേറ്റത്. ഗുരുതര പരിക്കേറ്റ എ എസ് ഐ ശംഭു ദയാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മോഷണ കേസിൽ പിടിയിലായി സ്റ്റേഷനിലേക്ക് കൊണ്ടുപോകവെ കയ്യിൽ കരുതിയിരുന്ന കത്തികൊണ്ടാണ് പ്രതി അനീഷ് എ എസ് ഐയെ കുത്തിയത്. എ എസ് ഐക്ക് കുത്തേറ്റതിന് പിന്നാലെ അനീഷ് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ എ എസ് ഐയെ ആക്രമിച്ച് കടന്നു കളയാൻ ശ്രമിച്ച അനീഷിനെ കൂടുതൽ പോലീസുകാരെത്തി അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ കൊലപാതകക്കുറ്റം അടക്കം ചുമത്തിയിട്ടുണ്ട്.
Discussion about this post