ന്യൂഡൽഹി : 2022 ഡിസംബർ 31 നാണ് രാജ്യത്തെ നീതിന്യായ വ്യവസ്ഥ കാലികമായ രീതിയിൽ മാറ്റേണ്ടതുണ്ടെന്ന് രാജ്യത്തെ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞത്. രാജ്യത്തെ കോടതികളിൽ കെട്ടിക്കിടക്കുന്ന കോടിക്കണക്കിന് കേസുകളാണ് ചീഫ് ജസ്റ്റിസിന്റെ ഈ അഭിപ്രായത്തിന് കാരണം. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, രാജ്യത്ത് കെട്ടിക്കിടക്കുന്ന ഏറ്റവും പഴയ കേസിന് 69 വർഷത്തെ പഴക്കമാണുള്ളത്.
1953 മെയ് 18 ന് മഹാരാഷ്ട്രയിലെ റായ്ഗഡിലാണ് ഈ കേസ് രജിസ്റ്റർ ചെയ്തത്. അതുപോലെ, സുപ്രീം കോടതിയിലെ ഇപ്പോഴത്തെ 27 ജഡ്ജിമാരിൽ ആരും ജനിച്ചിട്ടു പോലുമില്ലാത്ത കാലത്ത് നിരവധി സിവിൽ, ക്രിമിനൽ കേസുകൾ ഫയൽ ചെയ്യപ്പെട്ടു. നിലവിൽ സുപ്രീം കോടതിയിലെ ഏറ്റവും സീനിയറാണ് ജസ്റ്റിസ് ദിനേശ് മഹേശ്വരി. 1958 മെയ് 15 നാണ് അദ്ദേഹം ജനിച്ചത്.
1953 മെയ് 18 ന് മഹാരാഷ്ട്രയിലെ റായ്ഗഡിൽ മയക്കുമരുന്ന് കൈവശം വച്ചതിനാണ് ഈ കേസ് രജിസ്റ്റർ ചെയ്തത്. അതേ വർഷം, 1949-ലെ മഹാരാഷ്ട്ര നിരോധന നിയമത്തിലെ സെക്ഷൻ 65-ഇ പ്രകാരം റായ്ഗഡിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പ്രതിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ഈ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ മൂന്ന് വർഷം മുതൽ അഞ്ച് വർഷം വരെ തടവും 25,000 മുതൽ 50,000 രൂപ പിഴയും ലഭിക്കാവുന്ന വകുപ്പുണ്ട്. നാഷണൽ ജുഡീഷ്യൽ ഗ്രിഡ് ഡാറ്റ കാണിക്കുന്നത് കേസ് 2023 ഫെബ്രുവരി 9 ന് വാദം കേൾക്കാൻ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ്. കേസിലെ പ്രതിയായ വ്യക്തി ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന കാര്യം രേഖയിൽ പറയുന്നില്ല. കുറ്റാരോപിതൻ ജീവിച്ചിരിപ്പുണ്ടെങ്കിലും അയാൾക്ക് പ്രായമേറിയിട്ടുണ്ടാകും.
66 വർഷമായി ഒരു മോഷണക്കേസും കോടതിയിൽ നടക്കുന്നു. 1956 മെയ് 25 ന് മഹാരാഷ്ട്രയിലെ റായ്ഗഡിലാണ് ഈ മോഷണക്കേസ് രജിസ്റ്റർ ചെയ്തത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ഏഴ് വർഷം വരെ തടവ് ലഭിക്കാം. കേസ് ഇപ്പോഴും ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്.
പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ 1952 ഏപ്രിൽ 3 ന് ഫയൽ ചെയ്ത ഒരു സ്വത്ത് തർക്ക ക്രിമിനൽ കേസ് ഇനിയും തീർപ്പായിട്ടില്ല. മാൾഡ സിവിൽ കോടതിയിലാണ് കുടുംബ സ്വത്ത് വിഭജിക്കാൻ കേസ് ഫയൽ ചെയ്തത്. കേസ് തുടങ്ങി 66 വർഷത്തിന് ശേഷം 2018 ൽ, കേസിലെ നാലാം നമ്പർ പരാതിക്കാരൻ മരിച്ചുവെന്ന് കോടതിയെ അറിയിച്ചു. തുടർന്ന് ഭാര്യയെയും മൂന്ന് മക്കളെയും കക്ഷികളാക്കാൻ ജഡ്ജി ഉത്തരവിട്ടു. അതിനുശേഷം കേസിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.
രാജ്യത്തുടനീളമുള്ള വിചാരണക്കോടതികളിൽ 4.34 കോടി കേസുകൾ കെട്ടിക്കിടക്കുകയാണ്. അഞ്ചോ അതിലധികമോ വർഷമായി കീഴ്ക്കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം മൂന്നര കോടിയോളം വരും.
Discussion about this post