ചെന്നൈ: ഭാരതം കെട്ടിപ്പടുത്ത സനാതന ധർമ്മത്തിന്റെ ഉത്ഭവം തമിഴകത്തിലാണെന്ന് അവകാശപ്പെട്ട് തമിഴ്നാട് ഗവർണർ ആർഎൻ രവി. തഞ്ചാവൂർ ജില്ലയിലെ തിരുവൈയാറിൽ നടന്ന കർണാടക സംഗീതോത്സവമായ ത്യാഗരാജ ആരാധനയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
“സനാതന ധർമ്മം തെക്ക് നിന്ന് ആരംഭിച്ച് തമിഴകം എന്ന ഈ ദേശത്തും, രാജ്യം മുഴുവനും വ്യാപിച്ചു. രാജ്യം മുഴുവൻ ഒരു കുടുംബം, ആയി ഒന്നിച്ചു. ഇതാണ് ഭാരതം“ അദ്ദേഹം പറഞ്ഞു.
ഭാരതം ഒരു ഭരണാധികാരിയും നിർമ്മിച്ചതല്ല, മറിച്ച് സനാതന ധർമ്മമാണ് അതിന്റെ അടിത്തറ. സനാതന സംസ്കാരം ആരെയും ഒന്നിനെയും ഒഴിവാക്കുന്നതല്ല. മഹത്തായ ഋഷികളും ദിവ്യകവികളും നിർമ്മിച്ചതാണ്. രാജ്യത്തിന്റെ മഹത്തായ ഭൂതകാലത്തെ ഇല്ലാതാക്കിയത് കൊളോണിയലിസമാണ്. സന്യാസി ത്യാഗരാജൻ ശ്രീരാമഭക്തനാണെന്നും രവി പറഞ്ഞു.
ശ്രീരാമൻ ഭാരതത്തിന്റെ മുഴുവൻ സാംസ്കാരിക പ്രതിരൂപമാണ്. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക്, വടക്ക് അല്ലെങ്കിൽ തെക്ക്, കിഴക്ക് അല്ലെങ്കിൽ പടിഞ്ഞാറ്, എല്ലാ ഭാരതീയന്റെയും ഹൃദയത്തിൽ ശ്രീരാമൻ ഉണ്ട്- അദ്ദേഹം പറഞ്ഞു. നേരത്തെ, സിവിൽ സർവീസ് ഉദ്യോഗാർത്ഥികളുമായി സംവദിച്ച രവി, ഹിന്ദി പഠിക്കാനും , ഹിന്ദി മൂന്നാം ഭാഷയായി പഠിക്കുന്നത് പ്രയോജനകരമാണെന്നും പറഞ്ഞു.
പൊങ്കൽ വിരുന്നിന്റെ ക്ഷണക്കത്തിൽ തമിഴ്നാട് സർക്കാരിന്റെ മുദ്ര ഗവർണർ പതിക്കാത്തത് കഴിഞ്ഞ ദിവസങ്ങളിൽ വിവാദമായിരുന്നു . പകരം കത്തിൽ സ്വയം അഭിസംബോധന ചെയ്യുന്നത് ‘തമിഴക ഗവർണർ’ എന്നാണ്. തമിഴ്നാടിന് പകരം തമിഴകം എന്ന പേര് ഉപയോഗിക്കണമെന്ന ഗവർണറുടെ അഭിപ്രായം വിവാദമായിരുന്നു. ഇതേച്ചൊല്ലി ഭരണസഖ്യം അംഗങ്ങൾ ഗവർണർക്കെതിരെ പ്രതിഷേധിച്ചിരുന്നു.
Discussion about this post