അടിമാലി ; വഴിയിൽ കിടന്നു കിട്ടിയതെന്നു പറഞ്ഞ് സുഹൃത്ത് കൊടുത്ത മദ്യം കുടിച്ച് യുവാവ് മരിച്ച സംഭവത്തിൽ ട്വിസ്റ്റ്. മദ്യം വഴിയിൽ കിടന്നു കിട്ടിയതല്ല, സുഹൃത്ത് വാങ്ങി വിഷം ചേർത്തു നൽകിയതാണെന്ന് പോലീസ് കണ്ടെത്തി. മദ്യം കഴിച്ച് അടിമാലി സ്വദേശി കുഞ്ഞുമോൻ (40) കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചിരുന്നു. മദ്യത്തിൽ വിഷം കലർത്തിയ സുഹൃത്ത് അടിമാലി കീരിത്തോട് സ്വദേശി സുധീഷിനെ അറസ്റ്റ് ചെയ്തു.
മദ്യം കഴിച്ച മനോജ്, അനു എന്നിവർ ഇപ്പോഴും ചികിത്സയിലാണ്. മനോജിനെ വക വരുത്താനാണ് സുധീഷ് മദ്യത്തിൽ കീടനാശിനി കലർത്തിയത്.
മനോജുമായി വ്യക്തിവൈരാഗ്യം ഉണ്ടായിരുന്ന സുധീഷ്, റം പൈന്റ് വാങ്ങി അടപ്പിൽ ഓട്ടയിട്ട് വിഷകീടനാശിനി സിറിഞ്ച് ഉപയോഗിച്ച് കലർത്തുകയായിരുന്നു. തുടർന്ന് ഈ സുഷിരം മെഴുക് വച്ച് അടച്ചു.
മനോജിന് മാത്രം വിഷം കലര്‍ത്തിയ മദ്യം നല്കി കൊലപ്പെടുത്താന്‍ ആണ് സുധീഷ് ശ്രമിച്ചത്. എന്നാല്‍, മനോജിനെ വാട്സ്ആപ്പ് വീഡിയോ കോളിലൂടെ സുധീഷ് മദ്യം കാണിച്ചപ്പോള്‍ മനോജ് മറ്റു സുഹൃത്തുക്കളെയും വിളിച്ചു വരുത്തി. ഇതോടെ സുധീഷിന്റെ പദ്ധതികള്‍ പാളുകയായിരുന്നു. മദ്യം കഴിച്ചവരെ ആശുപത്രിയില്‍ എത്തിക്കാനും സുധീഷ് നേതൃത്വം നല്‍കിയിരുന്നു. മദ്യക്കുപ്പി കത്തിച്ചുകളയാനും ഇയാൾ ശ്രമിച്ചതായി പോലീസ് പറഞ്ഞു.
Discussion about this post