ശ്രീനഗർ: രജൗരിയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മോശം കാലാവസ്ഥ കാരണം അമിത് ഷായ്ക്ക് രജൗരിയിൽ നേരിട്ടെത്താൻ കഴിഞ്ഞില്ല. അതിനാൽ ഏഴ് മിനിറ്റോളം നീണ്ടുനിന്ന വീഡിയോ കോൺഫറൻസിലൂടെയാണ് അദ്ദേഹം കുടുംബങ്ങളുമായി സംവദിച്ചത്. ദുഃഖിതരായ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തിയ ആഭ്യന്തരമന്ത്രി പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പ് നൽകി.
“ആക്രമണത്തിൽ മരിച്ച ആളുകൾ എന്നും ഞങ്ങളുടെ ഹൃദയത്തിൽ ജീവിക്കും,” കുടുംബങ്ങളുമായി സംവദിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു. ഏഴ് പേരുടെ മരണത്തിനിടയാക്കിയ രജൗരിയിലെ ഇരട്ട ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആഭ്യന്തര മന്ത്രിയുടെ സന്ദർശനം.
ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ അപ്പർ ധാംഗ്രി ഗ്രാമത്തിലുണ്ടായ രണ്ട് ഭീകരാക്രമണങ്ങളിൽ രണ്ട് കുട്ടികളടക്കം ആറ് സാധാരണക്കാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രണ്ട് ദിവസം മുൻപ് അമിത് ഷാ ഭാരതീയ ജനതാ പാർട്ടിയുടെ ജമ്മു കശ്മീർ ഘടകത്തിന്റെ ഉന്നത നേതാക്കളുമായി ദേശീയ തലസ്ഥാനത്തെ വസതിയിൽ നിർണായക കൂടിക്കാഴ്ച നടത്തിയിരുന്നു . കശ്മീർ താഴ്വരയിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.
Discussion about this post