കട്ടക്ക്: കാണാതായ വനിതാ ക്രിക്കറ്റ് താരത്തിന്റെ മൃതദേഹം വനത്തിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. 26 കാരിയായ രാജശ്രീ സ്വെയിനിന്റെ മൃതദേഹമാണ് അത്തഗഡ് മേഖലയിലെ ഗുരുദിജാട്ടിയ വനത്തിനുള്ളിൽ കണ്ടെത്തിയത്. വനത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ ഇവരുടെ സ്കൂട്ടറും പോലീസ് കണ്ടെടുത്തു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
മരണം വിദഗ്ധ സംഘം അന്വേഷിക്കുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പിനാക് മിശ്ര പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാലേ മരണം സംബന്ധിച്ച പൂർണ്ണ വിവരങ്ങൾ വ്യക്തമാകൂവെന്നും പിനാക് മിശ്ര കൂട്ടിച്ചേർത്തു. പുതുച്ചേരിയിൽ നടക്കാനിരിക്കുന്ന ദേശീയ ടൂർണമെന്റിനായി ഒഡീഷ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു രാജശ്രീ. പുരി സ്വദേശിനിയാണ്. ടൂർണമെന്റിനായി തിരഞ്ഞെടുത്ത 16 അംഗ ടീമിൽ ഇടം നേടാൻ രാജശ്രീയ്ക്ക് സാധിച്ചിരുന്നില്ല.
ടീം അംഗങ്ങളുടെ പേരുകൾ പ്രഖ്യാപിച്ചതിന് ശേഷം ബുധനാഴ്ച വൈകുന്നേരം രാജശ്രീ കരയുന്നത് കണ്ടിരുന്നു. പിന്നാലെ ഹോട്ടലിൽ നിന്ന് കാണാതാവുകയും ചെയ്തതായി രാജശ്രീയുടെ റൂംമേറ്റ് പറഞ്ഞു. ഫോണിൽ ബന്ധപ്പെടാനാകാത്തതിനെ തുടർന്ന് കോച്ച് പുഷ്പാഞ്ജലി ബാനർജി മംഗളബാഗ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
ശരീരത്തിൽ മുറിവേറ്റ പാടുകളും കണ്ണുകൾക്ക് പരിക്കും സംഭവിച്ചതിനാൽ രാജശ്രീയുടേത് കൊലപാതകമാണെന്നാണ് കുടുംബാംഗങ്ങൾ ആരോപിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട പലരെക്കാളും മികച്ച പ്രകടനം നടത്തിയിട്ടും രാജശ്രീക്ക് ടീമിൽ അവസരം നിരസിച്ചതായും കുടുംബം ആരോപിച്ചു. എന്നാൽ, വളരെ സുതാര്യമായാണ് തിരഞ്ഞെടുപ്പ് നടന്നതെന്ന് അസോസിയേഷൻ സിഇഒ സുബ്രത് ബെഹ്റ പറഞ്ഞു.
Discussion about this post