ഹൈദരാബാദ് : തെലങ്കാനയിലെ സെക്കന്തരാബാദിനെയും ആന്ധ്രാപ്രദേശിലെ തുറമുഖ നഗരമായ വിശാഖപട്ടണത്തെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്ത്യൻ റെയിൽവേ അവതരിപ്പിക്കുന്ന എട്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനാണിത്. ഇത് പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ചതുമാണ് . ഈ ഉത്സവ അന്തരീക്ഷത്തിൽ, ഇന്ന് തെലങ്കാനയ്ക്കും ആന്ധ്രാപ്രദേശിനും മഹത്തായ സമ്മാനം നൽകുന്നു. വന്ദേ ഭാരത് എക്സ്പ്രസ് ഇരു സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കും. തെലങ്കാനയുടെയും ആന്ധ്രാപ്രദേശിന്റെയും സംസ്കാരവും പൈതൃകവും, ഇനി ഇതു വഴി പങ്കിടാനാകും. പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
സൈനിക ദിനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ, രാജ്യത്തിന് വേണ്ടി സേവനമനുഷ്ഠിച്ചവർക്കും വിരമിച്ചവർക്കും ആദരാഞ്ജലികൾ അർപ്പിച്ച പ്രധാനമന്ത്രി, രാജ്യവും അതിർത്തികളും സംരക്ഷിക്കുന്നതിൽ അവരുടെ പ്രതിബദ്ധതയെ പ്രശംസിക്കുകയും അവരുടെ വീര്യം സമാനതകളില്ലാത്തതാണെന്ന് പറയുകയും ചെയ്തു. ആശ്രിതത്വത്തിന്റെ മാനസികാവസ്ഥയിൽ നിന്ന് ആത്മനിർഭരത്തയിലേക്ക് നാം നീങ്ങുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ശനിയാഴ്ച രാവിലെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വന്ദേ ഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫിനു മുമ്പുള്ള പരിശോധന നടത്തി. ഉദ്ഘാടന വേളയിൽ അശ്വിനി വൈഷ്ണവ്, കേന്ദ്ര ടൂറിസം, സാംസ്കാരിക മന്ത്രി ജി കിഷൻ റെഡ്ഡി, തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ എന്നിവർ സന്നിഹിതരായിരുന്നു. ഇത് വളരെ വലിയ സമ്മാനമാണ്, തെലുങ്ക് സംസാരിക്കുന്ന രണ്ട് സംസ്ഥാനത്തിലെ ആളുകളെയും, പ്രധാന നഗരങ്ങളെയും ബന്ധിപ്പിക്കുന്ന, ലോകോത്തര നിലവാരമുള്ള ആധുനിക ട്രെയിനായ ഈ തീവണ്ടിക്ക് ഞാൻ പ്രധാനമന്ത്രിക്ക് നന്ദി പറയുന്നു. നാളെ ഇത് ഈ പ്രദേശത്തിന് വലിയ അനുഗ്രഹമായിരിക്കും. അശ്വിനി വൈഷ്ണവ് പറഞ്ഞു.
തെലങ്കാനയെയും ആന്ധ്രാപ്രദേശിനെയും ബന്ധിപ്പിക്കുന്ന ആദ്യ ട്രെയിനായിരിക്കും ഇത് . ഏകദേശം 700 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ഈ വന്ദേഭാരത് എക്സ്പ്രസിന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, രാജമുണ്ട്രി, വിജയവാഡ എന്നീ സ്റ്റേഷനുകളിലും തെലങ്കാനയിലെ ഖമ്മം, വാറങ്കൽ, സെക്കന്തരാബാദ് സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ടാകും.
Discussion about this post