ആലപ്പുഴ: പാഴ്വസ്തുക്കൾക്കൊപ്പം കിട്ടിയ എ.ടി.എം. കാർഡുപയോഗിച്ച് പ്രവാസിയുടെ 6.31 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തമിഴ്നാട് സ്വദേശി പിടിയിൽ. പാണ്ടനാട് പ്രയാർ കിഴുവള്ളിൽ പുത്തൻപറമ്പിൽ ഷാജിയുടെ പണമാണ് നഷ്ടമായത്. സംഭവത്തിൽ തെങ്കാശി സ്വദേശി ബാലമുരുകനെ (43) ചെങ്ങന്നൂർ പോലീസ് അറസ്റ്റുചെയ്തു.
25 വർഷമായി വിദേശത്തു ജോലിചെയ്യുന്ന ഷാജിക്ക് എസ്.ബി.ഐ. ചെങ്ങന്നൂർ ശാഖയിൽ നിന്ന് 2018-ലാണ് പുതിയ കാർഡ് ലഭിച്ചത്. കാർഡിൽ തന്നെ പിൻ നമ്പർ എഴുതിയിരുന്നു. കുറച്ച് ദിവസങ്ങൾക്കകം അബുദാബിയിലെ ജോലിസ്ഥലത്തേക്കു മടങ്ങി.കഴിഞ്ഞ ഒക്ടോബറിൽ നാട്ടിലെത്തിയ ഷാജി വീട്ടിലെ പാഴ്വസ്തുക്കൾ വിറ്റു. ഇതിനൊപ്പം എ.ടി.എം. കാർഡ് പെട്ടത് അറിഞ്ഞില്ല. കാർഡ് കിട്ടിയ തമിഴ്നാട് സ്വദേശിയായ ഡ്രൈവർ 6.31 ലക്ഷം രൂപ 15 ദിവസങ്ങളിലായി പിൻവലിച്ചു.
വിദേശത്തെ മൊബൈൽ നമ്പരാണ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്നത്. ഈ ഫോൺ കൊണ്ടുവന്നിരുന്നില്ല. ഇതുമൂലം പണം പിൻവലിച്ച സന്ദേശങ്ങൾ അറിഞ്ഞില്ല. ഒക്ടോബർ 25-നു ബാങ്കിലെത്തി പണം പിൻവലിക്കാൻ ചെക്ക് നൽകിയപ്പോഴാണ് 6.31 ലക്ഷം രൂപ കാർഡുപയോഗിച്ച് പിൻവലിച്ചതായി അറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകി.
ചെങ്ങന്നൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും എ.ടി.എമ്മുകളിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ ഒരു ലോറി സ്ഥിരമായെത്തിയത് കണ്ടെത്തി. ഒക്ടോബർ 7 – നും 22-നുമിടയിൽ 61 തവണ കാർഡുപയോഗിച്ച് പണം പിൻവലിച്ചതായും കണ്ടെത്തി. തിരുവനന്തപുരം, പുനലൂർ, മധുര, നാമക്കൽ, സേലം തുടങ്ങിയ സ്ഥലങ്ങളിലെ എ.ടി.എമ്മുകളിൽ നിന്നാണ് പണമെടുത്തത്.
ലോറി ഡ്രൈവർമാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബാലമുരുകൻ വലയിലായത്. തിരുവല്ലയിലെ കടയിൽ നിന്ന് പാഴ്വസ്തുക്കൾ കൊണ്ടുപോകാനെത്തിയ ഇയാൾ അതിൽക്കണ്ട കാർഡ് മോഷ്ടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
Discussion about this post