ന്യൂഡൽഹി : വേർപിരിഞ്ഞ ഭാര്യ ഹസിൻ ജഹാന് പ്രതിമാസം അമ്പതിനായിരം രൂപ ജീവനാംശം നൽകാൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയോട് കൊൽക്കത്ത കോടതി ഉത്തരവിട്ടു. അലിപൂർ കോടതി ജഡ്ജി അനിന്ദിത ഗാംഗുലിയാണ് കേസിൽ വിധി പ്രസ്താവിച്ചത്. അതേസമയം വിധിക്കെതിരെ ഹസിൻ ജഹാന് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് റിപ്പോർട്ട്.
2018-ൽ ഹസിൻ ജഹാൻ പ്രതിമാസം 10 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടാണ് ഹർജി നൽകിയത് . വ്യക്തിഗത ചെലവുകൾക്കായി 7 ലക്ഷം രൂപയും മകളുടെ പരിപാലനത്തിനായി മാസം 3 ലക്ഷം രൂപയും ജീവനാംശം നൽകണമെന്ന് ഹസിൻ ജഹാൻ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. . 2018ലാണ് ഗാർഹിക പീഡനം, ഒത്തുകളി, സ്ത്രീധന പീഡനം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ ഷമിക്കെതിരെ ഭാര്യ ഹസിൻ ജഹാൻ ഉന്നയിച്ചത്.
ഇതിന് പിന്നാലെയാണ് ഭാര്യയുടെ ആരോപണങ്ങളിൽ വിശദീകരണവുമായി മുഹമ്മദ് ഷമി രംഗത്തെത്തിയത്. പിന്നീട് ഷമിയും ഹസിൻ ജഹാനും വേർപിരിഞ്ഞു. ‘ ഞങ്ങളുടെ വ്യക്തിജീവിതത്തിൽ നടക്കുന്നതെല്ലാം പൂർണ്ണമായും തെറ്റാണ്. എനിക്കെതിരെ വലിയ ഗൂഢാലോചനയുണ്ട്. ഇത് എന്നെ അപകീർത്തിപ്പെടുത്താനോ എന്റെ കരിയർ അവസാനിപ്പിക്കാനോ ഉള്ള ശ്രമമാണ്. രാജ്യത്തെ ഒറ്റിക്കൊടുക്കുന്നതിനേക്കാൾ മരിക്കാനാണ് തനിക്ക് താൽപ്പര്യമെന്നും‘ ഷമി പറഞ്ഞിരുന്നു.
Discussion about this post