മൈസൂർ : കന്നട നടൻ ദർശന്റെ ഫാം ഹൗസിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ നാല് ബാർ-ഹെഡഡ് ഗൂസ് ഇനത്തിലുള്ള ദേശാടനപക്ഷികളെ പിടികൂടി. വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനമാരോപിച്ചാണ് നടപടി. ദർശൻ ഉൾപ്പടെ 3 പേർക്കെതിരെ കേസെടുത്തിട്ടുമുണ്ട്. മൈസൂർ-ടി നരസീപുര റോഡിലെ ഫാം ഹൗസിൽ കഴിഞ്ഞ ദിവസം രാത്രിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഈ ഫാം ഹൗസിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് അന്വേഷണം നടത്തി നടന്റെ ഫാം ഹൗസ് ആണെന്ന് ഉറപ്പിച്ചശേഷം വെള്ളിയാഴ്ച വൈകീട്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയത്. നിയമവിരുദ്ധമായി ഇവിടെ ബാർ-ഹെഡഡ് ഗൂസ് പക്ഷികളെ വളര്‍ത്തുന്നതായി ശ്രദ്ധയില്‍പ്പെടുകയും നാലെണ്ണത്തിനെയും പിടിച്ചെടുക്കുകയുമായിരുന്നു.
തുടര്‍ന്ന് നടനും കൂട്ടാളികള്‍ക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തതായും ഫോറസ്റ്റ് ഓഫിസർ ഭാസ്കർ അറിയിച്ചു. ഫാം ഹൗസിൽ ചെറിയ പെട്ടികളിൽ സൂക്ഷിച്ച നിലയിലാണ് പക്ഷികളെ കണ്ടെത്തിയത്. ഇവയെ ടി നരസീപുര കോടതിയിൽ ഹാജരാക്കിയെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഫോറസ്റ്റ് ഓഫിസർ പറഞ്ഞു .
ലോകത്തിലെ ഏറ്റവും വലിയ പർവതമായ എവറസ്റ്റിനും മുകളിലൂടെ പറക്കുന്നവയാണ് ഗൂസ് പക്ഷികൾ. കഴുത്തിലെ നീളൻ വരകൾ കാരണമാണ് ബാർ-ഹെഡഡ് ഗൂസ് എന്ന പേര് വന്നത്. കസാക്കിസ്ഥാൻ, മംഗോളിയ, ടിബറ്റ് എന്നിവിടങ്ങളിൽ ഇവ കാണപ്പെടുന്നു. ആ പ്രദേശത്ത് തണുപ്പ് വരുമ്പോൾ, അവർ ഹിമാലയം കടന്ന് ഇന്ത്യയിലെ കർണാടക, തമിഴ്നാട് തുടങ്ങി നിരവധി സംസ്ഥാനങ്ങളിലെ തടാകങ്ങൾക്ക് സമീപം താമസമാക്കുന്നു
Discussion about this post