തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരടക്കമുള്ള പ്രോസിക്യൂഷന് സാക്ഷികളെ ഹാജരാക്കാന്‍ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവ്. സെപ്റ്റംബര്‍ 14 മുതല്‍ ഒക്ടോബര്‍ 9 വരെയായി 18 സാക്ഷികളെ ഹാജരാക്കാന്‍ സിബിഐ കൊച്ചി യൂണിറ്റ് ആന്റി കറപ്ഷന്‍ ബ്യൂറോ എസ്പിയോടാണ് സിബിഐ ജഡ്ജി സനില്‍കുമാര്‍ ആവശ്യപ്പെട്ടത്. സെപ്റ്റംബര്‍ 30 മുതല്‍ അന്വേഷണ ഉദ്യോസ്ഥരുടെ സാക്ഷി വിസ്താരം നടത്തണം. വിചാരണക്ക് ഹാജരാകാന്‍ വ്യക്തിപരമായ കാരണങ്ങളാല്‍ അസൗകര്യം അറിയിച്ച പ്രതികളെ രൂക്ഷമായി വിമര്‍ശിച്ച കോടതി വിചാരണ നീട്ടി വയ്ക്കണമെന്ന ആവശ്യം തള്ളി. സംഭവം നടന്ന് 27 വര്‍ഷം പിന്നിട്ട കേസിന്റെ വിചാരണ എത്രയും വേഗം തീര്‍പ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവ് സിബിഐ കോടതി ചൂണ്ടിക്കാട്ടി.
കോട്ടയം കാത്തലിക് ബിഷപ്പ് ഹൗസിലെ ചാന്‍സലറും കോട്ടയം ബി സി എം കോളേജിലെ സൈക്കോളജി വിഭാഗം ലെക്ചററും സെന്റ് ജോര്‍ജ് പള്ളി വികാരിയുമായ കിടങ്ങൂര്‍ കോട്ടൂര്‍ ഭവനില്‍ ഫാദര്‍ തോമസ് കോട്ടൂര്‍ (63) , കോട്ടയം കുരുമുള്ളൂര്‍ കങ്ങരത്ത്മൂതി ഹൗസില്‍ നിന്നും പയസ് ടെന്ത് കോണ്‍വെന്റ് അന്തേവാസിയും സേക്രഡ് ഹാര്‍ട്ട് മൗണ്ട് സെന്റ്.ജോസഫ് ജെനറലൈറ്റ് സിസ്റ്റര്‍ സ്റ്റെഫി എന്നിവരാണ് കേസില്‍ വിചാരണ നേരിടുന്ന ഒന്നും രണ്ടും പ്രതികള്‍. ഒന്നും രണ്ടും പ്രതികള്‍ അസാന്മാര്ഗിക സ്വഭാവങ്ങളുള്ളവരായിരുന്നുവെന്നും ഇവര്‍ തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടായിരുന്നെന്നും സിസ്റ്റര്‍ സ്റ്റെഫിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന ഉദ്ദേശ്യത്തോടെ ഒന്നാം പ്രതി 1992 മാര്‍ച്ച് 26ന് അര്‍ദ്ധരാത്രി കോണ്‍വെന്റ് മതില് ചാടി കടക്കുകയും മഠത്തിനുള്ളില്‍ കുറ്റകരമായി പ്രവേശിച്ച് ആ രാത്രി മുഴുവന്‍ അവിടെ തങ്ങുകയും ചെയ്തു. 27ന് വെളുപ്പിന് 4.15 മണിയോടെ പരീക്ഷക്ക് പഠിക്കാനായി മുഖം കഴുകി ഫ്രിഡ്ജില്‍ നിന്ന് വെള്ളമെടുക്കാനെത്തിയ സിസ്റ്റര്‍ അഭയ കോണ്‍വെന്റ് സെല്ലാറില്‍ ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട നിലയില്‍ കോംപ്രമൈസിംഗ് പൊസിഷനില്‍ കാണുകയും ചെയ്തു.
സംഭവം പുറം ലോകമറിയുമെന്ന ഭയത്താല്‍ ഒന്നും രണ്ടും പ്രതികള്‍ അഭയയെ കൊലപ്പെടുത്തണമെന്ന പൊതു ഉദ്ദേശ്യ കാര്യസാധ്യത്തിനായി ആലോചിച്ചുറച്ച് വെളുപ്പിന് 4.15 മണിക്കും 5 മണിക്കും ഇടക്കുള്ള സമയം അപകടകരമായ കോടാലി കൊണ്ട് അഭയയുടെ പുറം തലയില്‍ അടിച്ചു. അടിയുടെ ആഘാതത്തില്‍ അഭയ ബോധരഹിതയായി വീണു. മരണം ഉറപ്പാക്കുന്നതിനും കുറ്റക്കാരായ ഒന്നും രണ്ടും പ്രതികളെ നിയമപരമായ ശിക്ഷയില്‍ നിന്ന് മറയ്ക്കാനും കൊലപാതകം ആത്മഹത്യയാക്കി മാറ്റാനും അഭയയുടെ ശരീരം വലിച്ചിഴച്ച് കോംപൗണ്ടിന്റെ പുറകുവശത്തുള്ള കിണറ്റില്‍ ഇട്ടുവെന്നുമാണ് കോടതി കുറ്റപത്രം.
സംഭവത്തിന് ശേഷം സീന്‍ ഓഫ് ക്രൈം പ്രതികള്‍ മാറ്റിമറിച്ചു. അടുക്കള ഭാഗത്ത് തെളിവുകള്‍ നശിപ്പിച്ചു. ഫയര്‍ഫോഴ്സ് വന്ന് മൃതശരീരം പൊക്കിയെടുത്ത് കരക്കെത്തിച്ചു. കോട്ടയം വെസ്റ്റ് പോലീസ് അഡിഷണല്‍ എസ്. ഐ അഗസ്റ്റിന് ആദ്യം ഒരു മഹസര്‍ തയ്യാറാക്കി.
സാക്ഷികളായി രണ്ടു പേരെക്കൊണ്ട് ഒപ്പിടുവിച്ചു. അടിവസ്ത്രമില്ലാതിരുന്ന നിലയിലായിരുന്നു മൃത ശരീരം. എന്നാല്‍ പ്രതികളുടെ ഉന്നത സ്വാധീനത്തെ തുടര്‍ന്ന് അഭയയുടെ മുറിയില്‍ ചെന്ന് അടിവസ്ത്രം, ഡയറി തുടങ്ങിയവ അടക്കമുള്ള സാധന സാമഗ്രികള്‍ എടുത്തു കൊണ്ടുപോയി. പ്രതികളുടെ ഉന്നത സ്വാധീനത്താല്‍ യഥാര്‍ത്ഥ മഹസര്‍ അഗസ്റ്റിന്‍വലിച്ചു കീറിക്കളഞ്ഞു. തുടര്‍ന്ന് അഭയയുടെ ശരീരത്തില്‍ ഇല്ലാതിരുന്ന അടിവസ്ത്രം ഉള്ളതായി രേഖപ്പെടുത്തിയ കൃത്രിമ മഹസര്‍ രേഖകള്‍ തയ്യാറാക്കി. സാക്ഷി ഒപ്പുകള്‍ വ്യാജമായിട്ട് കൃത്രിമ മഹസര്‍ തയ്യാറാക്കി. തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 174 പ്രകാരം പ്രതിയില്ലാതെ കേസെടുത്ത് എഫ് ഐ ആറും കൃത്രിമ മഹസറും കോട്ടയം ആര് ഡി ഓ കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് കോട്ടയം ക്രൈംബ്രാഞ്ച് കേസന്വേഷണം ഏറ്റെടുക്കുകയും ഉന്നത സ്വാധീനത്താല്‍ അപകട മരണമാക്കി കേസ് എഴുതി തള്ളി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസ് അട്ടിമറിക്കെതിരെ വലിയ രീതിയില്‍ ജന രോഷം ഉണ്ടാവുകയും സിബിഐ അന്വേഷണ ആവശ്യം ഉയരുകയും ചെയ്തു. കൂടാതെ ആലുവ മദര്‍ സുപ്പീരിയറും സംഭവത്തില്‍ ആഴത്തിലുള്ള സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന് കത്ത് നല്കി. തുടര്‍ന്ന് മുഖ്യമന്ത്രി കെ.കരുണാകരന് 1992 മെയ് 2ന് സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടു.
പ്രാഥമിക അന്വേഷണത്തിന് ശേഷം ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ സി ബി ഐ 1993 മാര്‍ച്ച് 29 ന് കേസന്വേഷണം ഏറ്റെടുത്തു. തുടര്‍ന്ന് ഹാജരാക്കിയ പല അന്തിമ റിപ്പോര്‍ട്ടുകള്‍ക്ക് ശേഷം 2009 ജൂലൈ 17നാണ് സി ബി ഐ പ്രതികള്‍ക്കെതിരെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. തുമ്പുണ്ടാക്കാന്‍ വഴിയില്ലെന്ന കാരണം പറഞ്ഞ് സി ബി ഐ സമര്‍പ്പിച്ച അപൂര്‍ണ്ണമായ റിപ്പോര്‍ട്ടുകള്‍ കോടതി തള്ളിക്കളഞ്ഞ് തുടരന്വേഷണം നടത്താനുത്തരവിട്ടു. അനവധി തവണ എറണാകുളം സിജെഎം കോടതിയും ഹൈക്കോടതിയും സിബിഐയുടെ കേസന്വേഷണ വീഴ്ചയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.
സിസ്റ്റര്‍ സ്റ്റെഫി കന്യകയാണെന്ന് തെളിയിക്കാന്‍ സിബിഐ കേസന്വേഷണം ഏറ്റെടുത്ത ഉടന്‍ സ്റ്റെഫി കന്യാചര്‍മ്മം കൃതൃമമായി വെച്ചുപിടിപ്പിച്ച് തുന്നിചേര്‍ക്കുന്ന ഓപ്പറേഷന് ചെയ്തതായി സി ബി ഐ കണ്ടെത്തി. സ്റ്റെഫിയെ അറസ്റ്റ് ചെയ്ത ശേഷം ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ നടന്ന വൈദ്യ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പരിശോധന നടത്തിയ ഡോ. രമയും ഡോ.ശ്രീകുമാരിയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം വിചാരണക്കിടെ കോടതിയില്‍ സാക്ഷിമൊഴി നല്‍കിയിട്ടുണ്ട്. കിണറ്റില്‍ ഭാരമുള്ള എന്തോ വീഴുന്ന ശബ്ദം ഹോസ്റ്റലില്‍ അന്തേവാസികളും റൂം മേറ്റുകളും കേട്ടതായി സാക്ഷിമൊഴികള്‍ ഉണ്ട്.
സംഭവ ദിവസം സിസ്റ്റര്‍ സ്റ്റെഫി മാത്രമാണ് അടുക്കളയായി ഉപയോഗിച്ചിരുന്ന സെല്ലാറില്‍ തങ്ങിയിരുന്നതെന്നും അതിനാല്‍ തന്നെ അടുക്കള ഏരിയയില്‍ വച്ചുള്ള അഭയയുടെ കൊലപാതക വിവരം സ്റ്റെഫിക്ക് മാത്രം അറിയാവുന്നതാണെന്നും ആകയാല്‍ കൊലപാതക സംഭവം വിശദീകരിക്കേണ്ട തെളിവു ഭാരം ഇന്ത്യന്‍ തെളിവു നിയമത്തിലെ വകുപ്പ് 106 പ്രകാരം രണ്ടാം പ്രതിക്കാണെന്നും കുറ്റം ചുമത്തിയ 31 പേജുള്ള ഉത്തരവില്‍ സിബിഐ കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രോസിക്യൂഷന് ഭാഗത്തേക്ക് ഇതിനോടകം ക്യത്യഭാഗം സാക്ഷികളായും സ്വതന്ത്ര സാക്ഷികളായും ഔദ്യോഗിക സാക്ഷികളായും 37 പേരെ വിസ്തരിക്കുകയും തൊണ്ടിമുതലുകളായും പ്രാമാണിക രേഖകളായും 80 രേഖകള്‍ അക്കമിട്ട് പ്രോസിക്യൂഷന് ഭാഗം തെളിവായി കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു.
പ്രതികള്‍ ഓരോ കാരണം ചൂണ്ടിക്കാട്ടി സുപ്രീം കോടതി വരെ പോയി സ്റ്റേ വാങ്ങി കോടതിയില്‍ വാദം ബോധിപ്പിക്കാന്‍ കൂടുതല്‍ സമയം തേടി സ്റ്റേ കാലാവധി ദീര്‍ഘിപ്പിച്ചു കൊണ്ടുപോയതാണ് വിചാരണ വൈകാന്‍ കാരണമായത്. നാര്‍ക്കോ പരിശോധന ഫലം തെളിവായി സ്വീകരിക്കരുതെന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന് മറ്റൊരു കേസില്‍ പുറപ്പെടുവിച്ച വിധിന്യായവും ഈ കേസില്‍ പ്രതികള്‍ക്ക് തുണയായി. വിചാരണക്കുണ്ടായ 27 വര്‍ഷത്തെ കാലവിളംബത്തിനിടെ സിബി ഐ കുറ്റപത്രത്തിലെ രണ്ടും മൂന്നും സാക്ഷികളായ അഭയയുടെ പിതാവ് തോമസ്, മാതാവ് ലീലാമ്മ, ദൃക്സാക്ഷികളിലൊരാളായ ചെല്ലമ്മദാസ്, ഇടവക വികാരി ഫാദര്‍. തോമസ് ചാഴിക്കാട്, മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത, മരണകാരണം സംബന്ധിച്ച് വിദഗ്ധ അഭിപ്രായം നല്കിയ മുന്‍ പോലീസ് സര്ജന് ഡോ. ഉമാദത്തന് എന്നിവര്‍ മരണപ്പെട്ടു.
Discussion about this post