കൊച്ചി: ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതിന് മുന്‍പ് തന്റെ ഭാഗം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് വിജയ് പി. നായര്‍ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരായ ആക്രമണത്തിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും. സര്‍ക്കാര്‍ ഐടി ആക്ടില്‍ ഭേദഗതി വരുത്തിയത് പ്രതികളെ സഹായിക്കാനാണെന്നും താന്‍ സ്വമേധയാ ലാപ് ടോപ് നല്‍കിയെന്ന വാദം ശരിയല്ലെന്നും ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ബലം പ്രയോഗിച്ച് എടുത്തു കൊണ്ടു പോയതാണെന്നും വിജയ് പി. നായര്‍ ഹര്‍ജിയില്‍ പറയുന്നു.
ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വെള്ളിയാഴ്ച വിധി പറയാനിരിക്കെയാണ് അദ്ദേഹം കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രതികള്‍ തന്റെ താമസ സ്ഥലത്ത് അതിക്രമിച്ചു കയറി തന്നെ ആക്രമിക്കുകയായിരുന്നു. മനപൂര്‍വം നിയമം കയ്യിലെടുക്കുന്ന നടപടിയാണ് ഇവരുടെ ഭാഗത്തു നിന്നുണ്ടായതെന്നും വിജയ് പി നായര്‍ ഹര്‍ജിയില്‍ പറയുന്നു.
അതേസമയം വിജയ് പി നായര്‍ ക്ഷണിച്ചിട്ടാണ് അയാള്‍ താമസിക്കുന്നിടത്തേക്ക് പോയതെന്നും പൊലീസ് ചുമത്തിയതുപോലെ ഭവനഭേദനമോ മോഷണമോ നടത്തിയിട്ടില്ലെന്ന് ഭാഗ്യലക്ഷ്മിയും കൂട്ടരും കോടതിയില്‍ ബോധിപ്പിച്ചിരുന്നു. വിജയ് പി,നായര്‍ വിളിച്ചതനുസരിച്ചാണ് അയാള്‍ താമസിച്ചിരുന്ന ലോഡ്ജ് മുറിയിലെത്തിയത്. പ്രശ്നം സംസാരിച്ച് തീര്‍ക്കാന്‍ എത്തിയ തങ്ങളോട് വിജയ് പി നായര്‍ പ്രകോപനപരമായി പെരുമാറുകയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. അവിടെവച്ച് ചെറിയ വാക്കേറ്റവുമുണ്ടായി. ലാപ്ടോപ്പും ഫോണും വിജയ് പി നായര്‍ നല്‍കുകയായിരുന്നുവെന്നും ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും പറഞ്ഞിരുന്നു.
സ്ത്രീകളെ അധിക്ഷേപിക്കുന്ന വീഡിയോ വിജയ് പി നായര്‍ യു ട്യൂബില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു ഭാഗ്യലക്ഷ്മിയും സംഘവും വിജയ് പി നായര്‍ താമനിക്കുന്ന ലോഡ്ജിലെത്തിയത്. തുടര്‍ന്ന് അദ്ദേഹത്തെ കൈയ്യേറ്റം ചെയ്യുന്നതിന്റെയും ദേഹത്തേക്ക് കരി ഓയില്‍ ഒഴിക്കുന്നതിന്റെയും ദൃഷ്യങ്ങള്‍ ഇവര്‍ തന്നെ മൊബൈലില്‍ എടുത്ത് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തതോടെ ഭാഗ്യലക്ഷ്മിയും കൂട്ടരും ഒളിവില്‍ പോവുകയായിരുന്നു.
Discussion about this post