തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കരനു മാത്രമല്ല ഓഫീസിലെ രണ്ട് പ്രധാന ഉദ്യോഗസ്ഥര്‍ക്കും രണ്ട് മന്ത്രിമാര്‍ക്കും സ്വര്‍ണ്ണക്കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഈ രണ്ട് ഉദ്യോഗസ്ഥര്‍ ടെലിഫോണിലൂടെയും അല്ലാതെയും കള്ളക്കടത്തുകാരുമായി നിരന്തം ബന്ധപ്പെടുകയും സ്വപ്നയും സരിത്തും സന്ദീപ് നായരും ഉള്‍പ്പെടെയുള്ള സ്വര്‍ണ്ണക്കടത്തുകാര്‍ നിരവധി തവണ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്ന് അപഹാസ്യനാവും മുമ്പ് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന് ആവശ്യപ്പെട്ടു.
രണ്ട് മന്ത്രിമാര്‍ സ്വര്‍ണ്ണക്കടത്തുകാരെ സഹായിച്ചിട്ടുണ്ടെന്ന ആരോപണം ഉത്തരവാദിത്തത്തോടെയാണ് പറയുന്നത്. ശിവശങ്കരന് എല്ലാം ചെയ്തത് മുഖ്യമന്ത്രിയ്ക്ക് വേണ്ടിയാണ്. സ്വപ്നയെ ശിവശങ്കരന് പരിചയപ്പെടുത്തി കൊടുത്തത് മുഖ്യമന്ത്രിയാണ്. ശിവശങ്കരനേക്കാള്‍ കൂടുതല്‍ ബന്ധം സ്വപ്നയുമായി മുഖ്യമന്ത്രിക്കാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി വിദേശയാത്ര ചെയ്യുന്നതിന് നാലുദിവസം മുമ്പ് ശിവശങ്കരനും സ്വപ്നയും എങ്ങനെ വിദേശത്ത് എത്തി? മുഖ്യമന്ത്രി വിദേശത്ത് നടത്തിയ ഉന്നരുമായുള്ള കൂടിക്കാഴ്ചയില്‍ സ്വപ്ന എങ്ങനെ പങ്കെടുത്തു? എന്നും അദ്ദേഹം ചോദിച്ചു.
സ്വര്‍ണ്ണക്കടത്തുകാരെ സഹായിക്കാന്‍ ശിവശങ്കരന് ഇറങ്ങിയത് മുഖ്യമന്ത്രിയുടെ താത്പര്യപ്രകാരമാണ്. സ്വര്‍ണ്ണം പിടിച്ചപ്പോള്‍ അത് വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്നും പറഞ്ഞാണ് ശിവശങ്കരന് വിളിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം ഫോണില്‍ നിന്നും ഓഫീസ് ഫോണില്‍ നിന്നും വിളിച്ച ശിവശങ്കരന് സ്വര്‍ണ്ണം വിട്ടുകിട്ടാതായപ്പോള്‍ ഭീഷണിയുടെ സ്വരത്തിലായിരുന്നു സംസാരിച്ചത്. ജൂലായ് ആറിന് തന്നെ ഞാന്‍ ഈ കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ എന്തും പറയുന്ന നാവ് കൊണ്ട് ബി.ജെ.പി പ്രസിഡന്റ് അസംബന്ധം വിളിച്ചു പറയുകയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
Discussion about this post