സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ജയിലില്‍ നിന്ന് നല്കിയ ശബ്ദരേഖ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള തിരക്കഥയാണെന്ന് കേന്ദ്ര വിദേശ-പാര്‍ലമെന്ററി കാര്യ വകുപ്പ്മന്ത്രി വി.മുരളീധരന്. സ്വപ്ന താമസിക്കുന്ന ജയില്‍ സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണത്തിലാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരാള്‍ ജയിലിനകത്തായി. അടുത്തയാളെ ചോദ്യം ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍ വിളിപ്പിച്ചിരിക്കുന്നു. കൂടുതല്‍ വിവരം പുറത്തുവന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ലക്ഷ്യംവെക്കുന്നെന്ന് മുന്‍കൂര്‍ ജാമ്യമെടുക്കാനാണ് ശബ്ദരേഖയെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സ്വപ്ന ഒളിവിലുള്ള സമയത്തും ശബ്ദരേഖ പുറത്തു വന്നിരുന്നു. എന്തുകൊണ്ടാണ് അന്ന് പൊലീസ് അന്വേഷിക്കാതിരുന്നതെന്ന് അദ്ദേഹം ചോദിച്ചു. സ്വപ്നയും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസിലുള്ളവരും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും ഒരുമിച്ചാണ്. ശബ്ദരേഖ പുറത്തുവന്നതിന്റെ തൊട്ടുപിന്നാലെ വന്ന സി.പി.എമ്മിന്റെ പ്രസ്താവന ഇതിന് ബലമേകുന്നുവെന്നു. സ്വര്‍ണ്ണക്കടത്തിന്റെ ഉത്ഭവവും സ്വര്‍ണ്ണം ആരിലേക്കാണ് പോയതെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തുമെന്ന് വി.മുരളീധരന് പറഞ്ഞു.
രാജ്യാന്തരതലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തിരിച്ചടയ്ക്കുന്ന വായ്പ്പയെടുക്കല്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കേണ്ടതാണെന്നാണ് സി.എ.ജി ചൂണ്ടിക്കാണിച്ചത്. ചെയ്തത് തെറ്റാണെന്ന് തോമസ് ഐസക്കിന് അറിയാവുന്നത് കൊണ്ടാണ് കിഫ്ബിയുടെ കാര്യത്തില്‍ ഈ വെപ്രാളം കാണിക്കുന്നതെന്നും മുരളീധരന് പറഞ്ഞു.
അതേസമയം സ്വപ്ന സുരേഷിന്റെ ഓഡിയോ പുറത്തിറക്കിയതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ആളുകളാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് ആരോപിച്ചു. എങ്ങനെയാണ് ജയിലില്‍ നിന്ന് സ്വപ്നയ്ക്ക് ഓഡിയോ ഇറക്കാനായതെന്ന് ജയില്‍ ഡി.ജി.പി വ്യക്തമാക്കണമെന്നും തിരുവനന്തപുരം എന്‍.ഡി.എ കോര്പ്പറേഷന് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ഒളിവില്‍ കഴിയുമ്പോഴും സ്വപ്നയുടെ ശബ്ദരേഖ വന്നിരുന്നു. അതിലും മുഖ്യമന്ത്രിയെ ന്യായീകരിക്കുകയും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തന്നെ പ്രതിയാക്കിയതെന്നും സ്വപ്ന പറഞ്ഞിരുന്നു. ഇലക്ട്രോണിക് ഉപകരണങ്ങള്‍ എങ്ങനെയാണ് ജയിലില്‍ ഉപയോഗിക്കാന്‍ കഴിയുന്നത്? ആരൊക്കെ സ്വപ്നയെ കണ്ടു.? എഡിറ്റ് ചെയ്യാത്ത സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടുമോ? എന്നും കെ.സുരേന്ദ്രന് ഡി.ജി.പിയോട് ചോദിച്ചു.
Discussion about this post