ന്യൂഡൽഹി : അതിർത്തിയിലെ വെല്ലുവിളികളെ അതിജീവിക്കാനുള്ള കഴിവ് ഇന്ത്യക്കുണ്ടെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് . ഇന്ത്യ ഒരു രാജ്യത്തിനെതിരെയും യുദ്ധം ആരംഭിച്ചിട്ടില്ലെന്നും ഒരു രാജ്യത്തുനിന്നും ഒരിഞ്ച് ഭൂമി പിടിച്ചെടുത്തിട്ടില്ലെന്നും എന്നാൽ ഇത് ബലഹീനതയായി കാണരുതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
അരുണാചൽ പ്രദേശ്, ലഡാക്ക്, മിസോറാം എന്നിവിടങ്ങളിലെ മൂന്ന് ടെലിമെഡിസിൻ നോഡുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജ്നാഥ് സിംഗ്. അതിർത്തിയിൽ ഏത് വെല്ലുവിളിയും നേരിടാൻ സൈന്യത്തിന് കഴിയും. ഏത് സാഹചര്യവും നേരിടാൻ സജ്ജവുമാണ് .യുദ്ധത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കാത്ത ഒരു രാജ്യമാണ് ഇന്ത്യ.
അയൽക്കാരുമായി എപ്പോഴും സൗഹാർദ്ദപരമായ ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നു. ഇത് ശ്രീരാമനിൽ നിന്നും ബുദ്ധനിൽ നിന്നും പാരമ്പര്യമായി ലഭിച്ച നമ്മുടെ തത്ത്വചിന്തയാണ്. എന്നിരുന്നാലും, പ്രകോപനമുണ്ടായാൽ ഏത് സാഹചര്യത്തെയും നേരിടാനുള്ള എല്ലാ കഴിവും ഇന്ത്യക്കുണ്ട്.
ടെലിമെഡിസിൻ കൺസൾട്ടേഷനിലൂടെ മെഡിക്കൽ, സർജിക്കൽ അത്യാഹിതങ്ങളിൽ ഉടനടി വൈദ്യസഹായം ലഭ്യമാക്കുന്നതിനാണ് ഈ നോഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇത് പ്രദേശവാസികളുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾക്ക് വലിയ സഹായകരമാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
Discussion about this post