ശ്രീനഗർ : രജൗരി ജില്ലയിലെ ഡാംഗ്രിയിൽ ഭീകരാക്രമണത്തിൽ ആറുപേരെ കൊലപ്പെടുത്തിയ ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്. ഭീകരരെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നതിന് മൊബൈൽ നമ്പറുകൾ നൽകിയിട്ടുണ്ടെന്നും വിവരം നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും രജൗരി പോലീസ് പുറത്തിറക്കിയ ബുള്ളറ്റിനിൽ പറയുന്നു .
ദേശീയ അന്വേഷണ ഏജൻസിയുടെ പ്രത്യേക സംഘം ചൊവ്വാഴ്ച രാവിലെ സ്ഥലം സന്ദർശിച്ചിരുന്നു . ഞായറാഴ്ച വൈകുന്നേരമാണ് ഭീകരർ ഡാംഗ്രി ഗ്രാമത്തിൽ അതിക്രമിച്ചു കയറി 4 സാധാരണക്കാരെ കൊല്ലപ്പെടുത്തിയത്. 6 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ ഡാംഗ്രി ഗ്രാമത്തിൽ നടന്ന ഐഇഡി സ്ഫോടനത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു .
അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭീകരാക്രമണം പ്രദേശവാസികളിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ, ആക്രമണത്തിന്റെ പൂർണവിവരങ്ങൾ കണ്ടെത്താൻ തങ്ങൾ തുടർച്ചയായി അന്വേഷണം നടത്തിവരികയാണെന്ന് സുരക്ഷാ ഏജൻസികൾ അറിയിച്ചു. സുരക്ഷാ ഏജൻസികൾ സംഭവസ്ഥലം സന്ദർശിക്കുകയും ഇരകളുടെ കുടുംബങ്ങൾക്ക് സഹായവും നീതിയും ലഭ്യമാക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട് .
ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ അടക്കമുള്ള അധികൃതരും കൊല്ലപ്പെട്ട ഗ്രാമവാസികളുടെ വീടുകൾ സന്ദർശിച്ച് അനുശോചനം അറിയിച്ചു. തീവ്രവാദികളെ വധിക്കാൻ സുരക്ഷാ സേനയ്ക്ക് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post