ബീജിംഗ്: ഉയിഗുര്‍ മുസ്ലിങ്ങളെ തുടച്ചുനീക്കാനൊരുങ്ങി കമ്യൂണിസ്റ്റ് ചൈന. ഇവരുടെ ജനനനിരക്കു കുറയ്ക്കാനായി നിര്‍ബന്ധിത ഗര്‍ഭമലസിപ്പിക്കലും വന്ധ്യംകരണവും ചൈന നടപ്പാക്കുന്നതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ അസോഷ്യേറ്റഡ് പ്രസ് (എപി) റിപ്പോര്‍ട്ട് ചെയ്തു. നാലു വര്‍ഷമായി സിന്‍ജിയാങ്ങിലെ ഉയിഗുര്‍ മേഖലകളില്‍ ചൈന ഈ കൃത്യം നടപ്പാക്കുന്നുണ്ട്. ‘ജനസംഖ്യാപരമായ ഉന്മൂലനം’ എന്നാണ് വിദഗ്ധര്‍ ഈ നടപടിയെ വിശേഷിപ്പിക്കുന്നത്. ഉയിഗുര്‍ വനിതകളെ നിരന്തരം ഗര്‍ഭപരിശോധനയ്ക്കു വിധേയമാക്കുകയും ജനനനിയന്ത്രണ മാര്‍ഗമായ വന്ധ്യംകരണവും ഐയുഡിയും നടപ്പാക്കുകയും ചെയ്യും. ലക്ഷക്കണക്കിനു പേരെ ഇതിനു വിധേയമാക്കിയതായി അഭിമുഖങ്ങളും സര്‍ക്കാര്‍ രേഖകളും വെളിപ്പെടുത്തുന്നു. രാജ്യത്ത് മറ്റു സ്ഥലങ്ങളില്‍ ഐയുഡി, വന്ധ്യംകരണം തുടങ്ങിയവ കുറഞ്ഞുവരുമ്പോഴും സിന്‍ജിയാങ്ങില്‍ മാത്രം വര്‍ധിച്ചുവരികയാണ്.
2014ല്‍ ചിന്‍പിങ് സിന്‍ജിയാങ്ങില്‍ നടത്തിയ സന്ദര്‍ശനത്തിനു പിന്നാലെ എല്ലാ വിഭാഗം ജനത്തിനും ‘തുല്യ കുടുംബാസൂത്രണ നയം’ ഏര്‍പ്പെടുത്തുകയാണെന്ന് പ്രവിശ്യാ ഭരണാധികാരികള്‍ അറിയിച്ചു. ഇതിനുപിന്നാലെ ഹാന്‍ ചൈനീസ് വംശജര്‍ക്ക് ഒറ്റക്കുട്ടിയെന്ന നിയന്ത്രണം ചൈന എടുത്തുകളഞ്ഞു. ഇവര്‍ക്ക് രണ്ടോ മൂന്നോ കുട്ടികളാകാം എന്നാണ് നിലവിലെ നിലപാട്. പക്ഷേ, ഈ ഇളവ് ഉയിഗുറുകളോട് കാണിക്കുന്നില്ല. നിയമപ്രകാരം മൂന്നു കുട്ടികള്‍ വരെ ഉയിഗുറുകള്‍ക്ക് ആകാമെങ്കിലും സര്‍ക്കാര്‍ അത് അനുവദിക്കുന്നില്ല. ഉയിഗുര്‍ പോലുള്ള മത ന്യൂനപക്ഷങ്ങളാണ് തീവ്രവാദ പ്രസ്ഥാനങ്ങളുടെ ഭാഗമാകുന്നതെന്നും അവര്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായും സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവര്‍ വാദിക്കുകയും ചെയ്യുന്നു. ചെറിയ രീതിയില്‍ തുടങ്ങിയ അടിച്ചമര്‍ത്തലുകള്‍ക്ക് 2017 ലാണ് പുതുരൂപം കൈവന്നത്. ഭീകരപ്രവര്‍ത്തനം നടത്തിയെന്ന പേരില്‍ ലക്ഷക്കണക്കിനു പേരെ ജയിലുകളിലേക്കും തടങ്കല്‍ ക്യാംപുകളിലേക്കും അയച്ചു. വിദേശത്തേക്കു യാത്ര ചെയ്തവരും വിദേശത്തെ സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചവരെയും മറ്റും ഭീകരവാദികളായി മുദ്രകുത്തി. ഇതിനു പിന്നാലെ നിരവധി കുട്ടികളുള്ള മാതാപിതാക്കളെ തിരഞ്ഞുപിടിച്ച് പീഡിപ്പിക്കാന്‍ തുടങ്ങി. ഇതില്‍ പലരും ദശകങ്ങള്ക്കുമുന്പാണ് കുട്ടികള്‍ക്കു ജന്മം നല്‍കിയതെന്ന വാദമുഖങ്ങള്‍ പോലും അധികൃതര്‍ കണക്കിലെടുത്തില്ല.
ആഴ്ചയിലൊരിക്കല്‍ നടത്തുന്ന പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ നിര്‍ബന്ധമായും ന്യൂനപക്ഷങ്ങള്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു. കുട്ടികള്‍ ആരെല്ലാമെന്ന് റജിസ്റ്റര്‍ ചെയ്യണമെന്ന ഭീഷണിയും കൂടെക്കൂടെ നല്കി. അനധികൃതമായി കുട്ടികള്‍ക്കു ജന്മം നല്കുകുന്നവരുടെ വിവരം അറിയിക്കണമെന്നും ഇതിനു പാരിതോഷികം നല്‍കുമെന്നുമുള്ള നോട്ടിസുകളും പുറത്തിറക്കി. കൂടുതല്‍ കുട്ടികള്‍ ഉണ്ടായാന്‍ കനത്ത പിഴയെന്നത് 2017ല്‍ മൂന്നിരിട്ടി വര്‍ധിപ്പിച്ചു. ഹാന്‍ ചൈനീസ് വംശജര്‍ക്കും ഈ പിഴയുണ്ടെങ്കിലും ഇവര്‍ക്ക് തടങ്കലിലേക്കു പോകേണ്ടി വരാറില്ല. ഓരോ വര്‍ഷവും ദശലക്ഷക്കണക്കിനു ഡോളറാണ് ഈയിനത്തില്‍ സര്‍ക്കാരിന് ഇവിടെനിന്നു ലഭിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ജനനനിയന്ത്രണത്തിനു പുറമേ ജനത്തെ അനിയന്ത്രിതമായി തടങ്കലില്‍ പാര്‍പ്പിക്കുന്നതും സിന്‍ജിയാങ്ങില്‍ പതിവാണ്. ഉയിഗുറുകളെ ഭീഷണിപ്പെടുത്താനും ശിക്ഷയ്ക്കുമായാണ് ഇങ്ങനെ തടവിലാക്കുന്നത്. കുഞ്ഞുങ്ങള്‍ക്കു കൂടുതല്‍ ജന്മം നല്‍കുന്നവരെ തടങ്കലിലേക്ക് അയയ്ക്കും. മൂന്നോ അതിലധികമോ മക്കളുണ്ടായാല്‍ ജയില്‍ശിക്ഷ പതിവാണ്. ഇവരെ കുടുംബത്തില്‍നിന്ന് അകറ്റിനിര്‍ത്തും. തിരികെ കുടുംബത്തോടു ചേരണമെങ്കില്‍ കനത്ത പിഴയൊടുക്കണം. കുട്ടികളെ ഒളിപ്പിച്ചിരിക്കുകയാണെന്ന സംശയത്താല്‍ നിരന്തരം പൊലീസുകാര്‍ വീടുകള്‍ റെയ്ഡ് ചെയ്യാറുമുണ്ട്. വനിതകളെയും ഗര്‍ഭിണികളെയും തേടിയും പൊലീസുകാര്‍ വീടുകളില്‍ കയറിയിറങ്ങുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കടുത്ത നിയന്ത്രണങ്ങളെത്തുടര്‍ന്ന് ഉയിഗുര്‍ മേഖലകളായ ഹോട്ടന്‍, കാഷ്ഗര്‍ എന്നിവിടങ്ങളില്‍ 2018ല്‍ 2015ലുള്ളതിനേക്കാള്‍ 60% കുറവാണ് ജനനനിരക്ക്. സിന്ജിയാങ്ങിലാകെ ജനനനിരക്ക് വന്‍തോതില്‍ കുറവു വന്നു. കഴിഞ്ഞ വര്‍ഷം മാത്രം 24% കുറവാണ് ഇതില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ രാജ്യവ്യാപകമായി ഈ നിരക്ക് 4.2% ആണ്. പ്രദേശത്തെ ജനസംഖ്യാനുപാതം മാറ്റാനുള്ള നീക്കവും ചൈന നടത്തുന്നുണ്ട്. ഹാന്‍ വംശജരെക്കൊണ്ട് ഉയിഗുറുകളെ കല്യാണം കഴിപ്പിക്കുന്നത് സര്‍ക്കാര്‍ തലത്തില്‍ത്തന്നെ പ്രോത്സാഹിപ്പിക്കുന്നു. ഇത്തരക്കാര്‍ക്ക് വാഷിങ് മെഷീനുകള്‍, റഫ്രിജറേറ്ററുകള്‍, ടിവികള്‍ തുടങ്ങിയവയാണ് ഓഫര്‍.
Discussion about this post